
വി. യോഹന്നാന്റെ സുവിശേഷത്തിലെ മുന്തിരിച്ചെടിയുടെയും ശാഖകളുടെയും ഉപമയാണ് ഇന്നത്തെ ധ്യാനവിഷയം. പാലസ്തീനായിലെ ജനങ്ങൾക്കെല്ലാം പരിചിതമായ ഒന്നാണ് മുന്തിരിച്ചെടിയും അവയുടെ ശാഖകളും. അതുകൊണ്ടുതന്നെ ക്രിസ്തുവും പിതാവും തമ്മിലുള്ള ബന്ധത്തെ മുന്തിരിച്ചെടിയോടു ചേർത്തുവച്ചാണ് ക്രിസ്തു സംസാരിക്കുന്നതും.
മുന്തിരിച്ചെടി നല്ല ഫലങ്ങൾ പുറപ്പെടുവിക്കണമെങ്കിൽ ശാഖകൾ അതിന്റെ തായ്ത്തണ്ടിനോടു ചേർന്നുനിൽക്കണം. ഇതുപോലെയാണ് ഒരോ ക്രൈസ്തവനും. ക്രിസ്തുവിനോടു ചേർന്നുനിൽക്കുന്ന ഒരോ ക്രൈസ്തവനും വളർന്നുകൊണ്ടേയിരിക്കും. എന്നാൽ, അവനോട് അകലുന്തോറും ഭൗതികമായി എത്രതന്നെ വളർന്നാലും ആ വളർച്ച ശാശ്വതമാകില്ല. അതാണല്ലോ സങ്കീർത്തകൻ പറയുന്നത്: “നീര്‍ച്ചാലിനരികെ നട്ടതും യഥാകാലം ഫലം തരുന്നതും ഇലകൊഴിയാത്തതുമായ വൃക്ഷം പോലെയാണ് അവന്‍; അവന്റെ പ്രവൃത്തികള്‍ സഫലമാകുന്നു. ദുഷ്‌ടര്‍ ഇങ്ങനെയല്ല. കാറ്റു പറത്തുന്ന പതിരുപോലെയാണ് അവര്‍” (1: 3- 4). അതുകൊണ്ട് ക്രിസ്തുവിനോടു ചേർന്നുനിൽക്കുന്നവരാകാം. അവിടെയാണ് എന്നും വളർച്ചകൾ ഉണ്ടാകുന്നത്.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS