ലത്തീൻ മാർച്ച്‌ 11 മത്തായി 5: 20-26 ഹൃദയത്തിന്റെ ധാർമ്മികത

“നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോടു പറയുന്നു” (മത്തായി 5:20).

സ്വർഗരാജ്യ പ്രവേശനത്തിനായി ഫരിസേയരുടെയും നിയമജ്ഞരുടെയും നീതിയെ അതിശയിക്കുന്ന നീതി പരിശീലിക്കണമെന്ന് ആവശ്യപ്പെടുക വഴി അവർ നിയമലംഘകരാണെന്ന തെറ്റായ സന്ദേശം നൽകുന്നില്ല. അവർ നിയമങ്ങളുടെയും അവയുടെ വ്യാഖ്യാനങ്ങളുടെയും കർശനമായ പാലകരായിരുന്നു. അവരുടെ നിയമപാലനത്തെക്കുറിച്ചുള്ള ധാരണകളെയും പാലനരീതികളെയുമാണ് യേശു വിമർശിക്കുന്നത്.

നിയമപാലനത്തിൽ, “ഹൃദയത്തിന്റെ ധാർമ്മികത” (Morality of Heart) “ബുദ്ധിയുടെ യുക്തി” (Logic of Head) എന്നീ രണ്ടു മാനദണ്ഡങ്ങൾ പിന്തുടരാം. ഹൃദയത്തിന്റെ ധാർമ്മികത മാനദണ്ഡമാക്കുന്ന ഒരു വ്യക്തിയുടെ നിയമപാലനത്തെക്കുറിച്ചുള്ള ധാരണകളും പാലനരീതികളും രൂപപ്പെടുന്നത് ദൈവവും മനുഷ്യരുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലെങ്കിൽ ബുദ്ധിയുടെ യുക്തി മാനദണ്ഡമാക്കുന്ന വ്യക്തി, നിയമങ്ങളുടെ ആത്മാവിനേക്കാളുപരിയായി അക്ഷരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കും.

മനുഷ്യന്റെ തല യുക്തിയുടെ ഇരിപ്പിടമാണെങ്കിൽ ദൈവികപുണ്യങ്ങളായ  സ്നേഹം, കാരുണ്യം, ക്ഷമ തുടങ്ങിയ ഭാവമയമായ വികാരങ്ങളുടേത് ഹൃദയമാണ്. ബുദ്ധിയുടെ യുക്തിയല്ല, സ്‌നേഹത്തിലധിഷ്ഠിതമായ ഹൃദയത്തിന്റെ ധാർമ്മികതയാണ് മനുഷ്യരെ രക്ഷാകരപദ്ധതിയുടെ ഭാഗമാക്കി മാറ്റുന്നത്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.