“എന്നാല്‍, പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവന് ഒരു കാലത്തും പാപത്തില്‍ നിന്നു മോചനമില്ല. അവന്‍ നിത്യപാപത്തിന് ഉത്തരവാദിയാകും” (മര്‍ക്കോ. 3:29).
ദൈവത്തെ പരസ്യമായി നിന്ദിക്കുന്നതാണ് ദൈവദൂഷണം എന്നതുപോലെ പരിശുദ്ധാത്മാവിനെക്കുറിച്ച് നിന്ദ്യമായത് പറയുന്നതാണ് പരിശുദ്ധാത്മാവിനെതിരായ ദൂഷണം എന്ന് സ്വാഭാവികമായി ചിന്തിക്കാം. വാക്കുകൾ കൊണ്ട് നിന്ദ്യമായതെന്തെങ്കിലും സംസാരിക്കുന്നതല്ല പരിശുദ്ധാത്മാവിനെതിരായ ദൂഷണം. മറിച്ച് ദൈവകാരുണ്യം അപരിമിതമാണെന്നു ബോധ്യമുണ്ടെങ്കിലും അനുതപിക്കാതെ ഹൃദയം കഠിനമാക്കി പാപങ്ങളുടെ പൊറുതിയും വാഗ്‌ദാനം ചെയ്യപ്പെട്ട രക്ഷയും തിരസ്കരിക്കുന്നതിനാലാണ്.
യേശുവിനെ ‘പിശാചുബാധിതൻ‘ എന്ന് വിളിച്ചും പിശാചുക്കളുടെ തലവനായ ബേത്സെബൂലിനെക്കൊണ്ട് അവൻ ദുരാത്മാക്കളെ പുറത്താക്കുന്നു എന്ന ആരോപണത്തിലൂടെ സുവിശേഷത്തിലെ നിയമജ്ഞൻ അപ്രകാരമൊരു പാപം ചെയ്യുകയാണ്. കാരണം യേശു പ്രവർത്തിച്ച അത്ഭുതപ്രവർത്തനങ്ങളിൽ ദൈവകരങ്ങൾ കാണാതിരിക്കത്തക്കവണ്ണം ഹൃദയം കഠിനമാക്കി.
ആത്മീയജീവിതത്തിൽ യുക്തിവാദം, അഹംഭാവം എന്നിവ പരിശുദ്ധാത്മാവിലൂടെ ലഭിക്കുന്ന ഈശ്വരപ്രേരണകൾക്ക് നേരെ ഹൃദയം കഠിനമാക്കുന്നത് ആധുനിക യുഗത്തിൽ പരിശുദ്ധാത്മാവിനെതിരായ ദൂഷണങ്ങളായി കണക്കാക്കാം. ദൈവത്തിന്റെ കാരുണ്യത്തിന് അതിർത്തികളില്ല. അതിനാൽ പാപങ്ങളുടെ പൊറുതിയും രക്ഷയും. പക്ഷേ, മനുഷ്യൻ ഹൃദയം കഠിനമാക്കുമ്പോൾ നിത്യപാപത്തിൽ വീഴുന്നു; ദൈവം നിസ്സഹായനാകുന്നു. ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ