1600 ഭാഷകളിലെ ബൈബിളുമായി മാഡ്രിഡില്‍ നടക്കുന്ന ബൈബിള്‍ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. “ബൈബിള്‍, ലോകത്തിന്റെ ഭാഷകളിലൂടെ ഒരു സഞ്ചാരം” എന്ന പേരിൽ മാഡ്രിഡിലെ പ്രമുഖ മ്യൂസിയവും സാംസ്കാരികകേന്ദ്രവുമായ കൈക്സാ ഫോറമില്‍ ആണ് ഈ പ്രദർശനം നടക്കുന്നത്. ജൂണ്‍ 27-ന് ആരംഭിച്ച ഈ പ്രദർശനം സെപ്റ്റംബർ 1-ന് അവസാനിക്കും.
അന്‍ഡോറന്‍ സ്വദേശിയും കത്തോലിക്കാ വിശ്വാസിയുമായ പെരേ റൌക്കെറ്റ് ശേഖരിച്ചിട്ടുള്ള അപൂര്‍വ്വ ബൈബിളുകളാണ് പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണം. പുരാതന ക്രൈസ്തവര്‍ ഉപയോഗിച്ചിരുന്ന ഗ്രീക്ക് ഭാഷയിലുള്ള ബൈബിളിന്റെ പ്രതിയും ഈ പ്രദര്‍ശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലോകത്തില്‍ 7,111 ഭാഷകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ 3,350 ഭാഷകളിലേയ്ക്കും ബൈബിള്‍ തര്‍ജ്ജമ ചെയ്യപ്പെട്ടു കഴിഞ്ഞുവെന്ന് റൌക്കെറ്റ് പറയുന്നു.
1995-ല്‍ കെനിയ സന്ദര്‍ശിച്ചപ്പോള്‍ ലോകൊരി പട്ടണത്തിലെ വൈദികന്‍ ടുര്‍ക്കാന ഭാഷയില്‍ എഴുതിയ ഒരു ബൈബിള്‍ സമ്മാനിച്ചതു മുതലാണ് റൌക്കെറ്റിന് ബൈബിള്‍ ശേഖരണത്തില്‍ പ്രത്യേക താൽപര്യം തോന്നിത്തുടങ്ങിയത്. ഇന്ന് രണ്ടായിരത്തോളം വ്യത്യസ്ത ഭാഷകളിലെ ബൈബിളുകൾ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.