ക്രിസ്തുമസിന് വിദേശ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി ബെത്‌ലഹേം

കോവിഡ് പകർച്ചവ്യാധി മൂലം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം ഈശോയുടെ ജന്മസ്ഥലമായ ബെത്‌ലഹേമിലേക്ക് വിദേശ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. ഇതു മൂലം ബെത്‌ലഹേമിലെ ടൂറിസം മേഖലയിലെ പ്രവർത്തകർ ആശങ്കയിലാണ്.

ഹോട്ടലുകളുടെയും മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും ഉടമകളും ജീവനക്കാരും ഈ വർഷം വിനോദസഞ്ചാരികളുടെ വരവിനായി തയ്യാറെടുക്കുകയായിരുന്നു. എന്നാൽ പുതിയ നിയന്ത്രണങ്ങൾ മൂലം ബെത്‌ലഹേമിലേക്ക് വിദേശസഞ്ചാരികൾക്ക് പ്രവേശനമില്ല. വിദേശ ക്രൈസ്തവർക്ക് യേശുവിന്റെ ജനനസ്ഥലം സന്ദർശിക്കാൻ കഴിയാത്തതിനാൽ കഴിഞ്ഞ രണ്ടു വർഷങ്ങളായി ബെത്‌ലഹേമിലെയും അതിന്റെ പരിസര പ്രദേശങ്ങളിലെയും ടൂറിസം മേഖല തളർന്നിരിക്കുകയാണ്.

ഇസ്രായേലി ഹോട്ടലുകൾക്കും ടൂറിസം മേഖലക്കും ഇസ്രായേൽ ഗവൺമെന്റിൽ നിന്ന് സഹായധനം ലഭിച്ചിട്ടുണ്ട്. എന്നാൽ പാലസ്തീനായുടെ ഉടമസ്ഥതയിലുള്ളവർക്ക് ഒന്നും ലഭിച്ചിട്ടില്ല. പാലസ്തീനായിലെ വിനോദസഞ്ചാര മേഖലയിലെ ക്രൈസ്തവരെയാണ് മഹാമാരി ഏറ്റവുമധികം ബാധിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.