COP 26 -മായി ബന്ധപ്പെട്ട് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രവർത്തനങ്ങൾ ആവശ്യമെന്ന് ഓസ്ട്രേലിയയിലെ വിശ്വാസികൾ

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ സമ്മേളനം COP-26 ഗ്ലാസ്ഗോയിൽ വച്ച് നടക്കാനിരിക്കെ, ഭൂമിയുടെ സംരക്ഷണത്തിനായി കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടപടിയെടുക്കാൻ ഓസ്ട്രേലിയൻ സർക്കാരിനോട് അവിടുത്തെ വിശ്വാസ സമൂഹങ്ങൾ ആവശ്യപ്പെട്ടു. വിവിധ വിശ്വാസ സമൂഹങ്ങൾ ചേർന്ന സംഘടനയായ കാലാവസ്ഥാ വ്യതിയാനങ്ങൾക്കെതിരെയുള്ള ഓസ്‌ട്രേലിയൻ റിലീജിയസ് റെസ്പോൺസ് (Australian Religious Response to Climate Change – ARRCC) എന്ന സംഘടന, ഒക്ടോബർ 17, 18 തീയതികളിൽ സംഘടിപ്പിച്ച പ്രവർത്തനങ്ങളുടെ ഭാഗമായി, ആഗോളതാപനത്തെ ചെറുക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസനോട് ആവശ്യപ്പെട്ടു.

COP 26 -ൽ പങ്കെടുക്കില്ലെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി മോറിസൻ സൂചിപ്പിച്ചപ്പോൾ, അതിനെതിരെ രാജ്യത്ത് കടുത്ത വിമർശനം ഉയർന്നിരുന്നു. എന്നാൽ പിന്നീട് ഗ്ലാസ്ഗോയിൽ നടക്കുന്ന കാലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കൽക്കരിയുടെയും ഇന്ധനവാതകങ്ങളുടെയും വലിയ ഉൽപാദകരാജ്യമായ ഓസ്ട്രേലിയ, കാലാവസ്ഥാ കാര്യങ്ങളിലും മാലിന്യങ്ങൾ പുറന്തള്ളുന്നതുമായി ബന്ധപ്പെട്ട നയങ്ങളിലും മെച്ചപ്പെട്ട നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്.

വരുന്ന ഒക്ടോബർ 31 മുതൽ നവംബർ 12 വരെയാണ് യു.കെ. എന്ന ഐക്യനാടുകളും ഇറ്റലിയും ആതിഥേയത്വം വഹിക്കുന്നതും കാലാവസ്ഥാവ്യതിയാന കാര്യങ്ങളിൽ നല്ല ഫലങ്ങൾ ഉണ്ടാകാൻ വേണ്ടി ഉദ്ദേശിച്ചിട്ടുള്ളതുമായ ഈ സമ്മേളനം നടക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവരും മുസ്ലിങ്ങളും യഹൂദരും ഉൾപ്പെടെ, ഏതാണ്ട് നൂറ്റിപ്പത്തിലധികം വിശ്വാസ സമൂഹങ്ങൾ പങ്കെടുത്ത ഈ പരിപാടികളിൽ, വിവിധ മതക്കാർ തങ്ങളുടേതായ രീതിയിൽ കാലാവസ്ഥാവ്യതിയാനത്തിനെതിരെ പ്രതികരിച്ചു. കാലാവസ്ഥാ നീതിക്കായി വിശ്വാസം എന്ന പേരിൽ നടന്ന ഈ പ്രകടനക്കാർ, പാർലമെന്റ് പ്രതിനിധികളുടെ ഓഫീസിനു മുന്നിൽ എത്തിയിരുന്നു. കാലാവസ്ഥാവ്യതിയാനങ്ങൾക്കെതിരെയുള്ള ഓസ്‌ട്രേലിയൻ വിശ്വാസമറുപടി (ARRCC) എന്ന സംഘാടന ഇതുമായി ബന്ധപ്പെട്ട്, ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിൽ ശക്തമായ ഒരു കാലാവസ്ഥാനയം ഓസ്‌ട്രേലിയ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്തിക്ക് കത്തയക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.