
2020 അവസാനത്തോടെ ശക്തമായ ഭൂകമ്പത്തിൽ തകർന്ന സിസാക്കിലെ (ക്രൊയേഷ്യ) ബസലിക്കയ്ക്ക് ആശ്വാസം പകർന്നു രണ്ടു വിശുദ്ധരുടെ തിരുശേഷിപ്പുകൾ. ദൈവകരുണയുടെ അപ്പസ്തോലയായ വിശുദ്ധ ഫൗസ്റ്റീനയുടെയും ആ ദൈവകരുണയെ കുറിച്ച് പ്രചരിപ്പിക്കുവാൻ വിശുദ്ധയെ സഹായിച്ച വാഴ്ത്തപ്പെട്ട മൈക്കൽ സോപോക്കോയിയുടെയും തിരുശേഷിപ്പാണ് സിസാക്കിലെ സാൻ ക്വിറിനോയിലെ ബസിലിക്കയിൽ എത്തിയത്. ദൈവകരുണയുടെ തിരുനാൾ ദിനത്തിൽ ബസിലിക്കയിൽ പ്രതിഷ്ഠിച്ച ഈ തിരുശേഷിപ്പുകൾ ഏറെ പ്രതീക്ഷപകരുകയാണ്.
ഈ നിമിഷം മുതൽ ഈ ദൈവലയം ദൈവകരുണയുടെ ആലയമായി മാറിയിരിക്കുകയാണ് എന്ന് ബിഷപ്പ് മിലോവൻ വിശ്വാസികളോട് പറഞ്ഞു. വാഴ്ത്തപ്പെട്ട സോപോക്കോ 1942 -ൽ സ്ഥാപിച്ച സഭയായ സിസ്റ്റേഴ്സ് ഓഫ് മേഴ്സിഫുൾ ജീസസ് കോൺഗ്രിഗേഷൻ വഴിയാണ് ഈ തിരുശേഷിപ്പുകൾ ക്രൊയേഷ്യയിൽ എത്തിയത്. “നാമെല്ലാവരും നിസഹായരായ നിമിഷങ്ങളിലൂടെയാണ് കടന്നു പോയത്. 2020 -ന്റെ അവസാനത്തിൽ നിരവധി പ്രതിസന്ധികൾ നാം നേരിട്ടു. എന്നാൽ ദൈവത്തിന്റെ കരുണ നമ്മെ ശക്തരാക്കുന്നു. ദൈവം ജീവിക്കുന്നവനാണെന്നും അവിടുന്ന് നമ്മോട് കരുണ കാണിക്കുകയാണെന്നും നമ്മെ ബോധ്യപ്പെടുത്തി.” -ബിഷപ്പ് മിലോവൻ വ്യക്തമാക്കി.
കോവിഡ് പ്രതിസന്ധിയുടെയും ഭൂകമ്പത്തിന്റെ തകർച്ചകളുടെയും നടുവിൽ നിന്നും ഇനിയും കരകയറുവാൻ കഴിയാത്ത ജനതയ്ക്കു ഈ തിരുശേഷിപ്പുകൾ ആശ്വാസവും ധൈര്യവും പകരുകയാണ്.