ഇന്തോനേഷ്യയിൽ ക്രൈസ്തവനു നേരെ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം

ഇന്തോനേഷ്യയിൽ ക്രൈസ്തവനു നേരെ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം. ഇന്തോനേഷ്യയിലെ കിഴക്കൻ ജാവയിലെ കരവാങ് ജില്ലയിൽ അമാൻസാരിയിലുള്ള പ്രൊട്ടസ്റ്റന്റ് ഹുറിയ ബടക് ചർച്ച് (HKBP) അംഗമായ വ്യക്തിക്ക് നേരെയാണ് ആക്രമണം നടന്നത്. അജ്ഞാതരായ ഒരു കൂട്ടം ഇസ്ലാമിക തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിൽ.

അക്രമികൾ അദ്ദേഹത്തിന്റെ വീട് ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തു. ഇയാളുടെ വീട് ക്രിസ്ത്യാനികളുടെ ആരാധനാലയമായി ഉപയോഗിക്കുന്നതായി ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകൾക്കിടയിൽ പ്രചരിച്ച കിംവദന്തിയാണ് അക്രമത്തിനു കാരണമായത്. നിരവധി സർക്കാർ നിയമങ്ങളും മാനദണ്ഡങ്ങളും ഉള്ളതിനാൽ ദൈവാലയങ്ങൾ നിർമ്മിക്കുന്നതിന് ക്രൈസ്തവർക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ വീടുകളിൽ പ്രാർത്ഥന നടത്തുന്ന പതിവുണ്ട്. ഇങ്ങനെ പ്രാർത്ഥന നടത്തിയതാണ് എന്ന് തെറ്റിദ്ധരിച്ചാണ് ക്രൈസ്തവനെ ആക്രമിച്ചത്. ദൈവാലയങ്ങൾ നിർമ്മിക്കാൻ അംഗീകാരം ഉണ്ടെങ്കിൽപോലും ഇസ്ലാമിക തീവ്രവാദികളുടെ സമ്മർദ്ദം നേരിടുന്ന സർക്കാരിന് നിർമ്മാണം തടസ്സപ്പെടുത്താനും അനുമതികൾ റദ്ദാക്കാനും കഴിയും.

ആക്രമണം നടന്ന വീട് ഒരു സ്വകാര്യ വസതിയാണെന്നും ഒരിക്കലും ആരാധനാലയമായി ഉപയോഗിച്ചിട്ടില്ലെന്നും ഇന്തോനേഷ്യൻ പ്രൊട്ടസ്റ്റന്റ് ചർച്ചിന്റെ സിനഡ് അവരുടെ വെബ്‌സൈറ്റിൽ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ചില മീറ്റിംഗുകൾ നടത്തിയിട്ടുള്ളതല്ലാതെ പ്രാർത്ഥനകൾ നടത്തിയിട്ടില്ലെന്നും അവർ അറിയിച്ചു.

ഈ ആക്രമണത്തിനെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായി സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും പരിഹാരത്തിനുമായി പ്രവർത്തിക്കുന്നതിനുമായി മതകാര്യ മന്ത്രാലയം സമീപദിവസങ്ങളിൽ ഒരു അന്വേഷണസംഘത്തെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.