
പാക്കിസ്ഥാനിലെ വിവാദമായ മതനിന്ദാ നിയമം മാറ്റി, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് ആസിയാ ബീബി പ്രധാനമന്ത്രി ഇമ്രാന് ഖാനോട് ആവശ്യപ്പെട്ടു. എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡിനു നൽകിയ അഭിമുഖത്തിലാണ് ആസിയ ബീബി ഈ കാര്യം ആവശ്യപ്പെട്ടത്. ബന്ദികളാക്കപ്പെട്ട് മതം മാറ്റി, നിര്‍ബന്ധിത വിവാഹത്തിനു പ്രേരിപ്പിക്കപ്പെടുന്ന നിരവധി പെണ്‍കുട്ടികളെക്കുറിച്ചും ആസിയ അഭിമുഖത്തിൽ സൂചിപ്പിച്ചു.
“ഈ നിയമത്തിന്റെ ഇരയായതിനാല്‍ എന്റെ സ്വന്തം അനുഭവത്തില്‍ നിന്നാണ് ഞാന്‍ പറയുന്നത്. ഞാന്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു. കഷ്ടതരമായ അനുഭവങ്ങളിലൂടെ കടന്നുപോയി. ഇപ്പോള്‍ ഞാന്‍ സ്വതന്ത്രയാണ്. ഏതുവിധത്തിലുള്ള ദുരുപയോഗവും ഉണ്ടാകാതിരിക്കുന്നതിനുവേണ്ടി ഈ നിയമം മാറ്റുകതന്നെ വേണം” – ആസിയ വെളിപ്പെടുത്തി.
മതനിന്ദാനിയമത്തിന്റെ പിന്‍ബലത്തില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആസിയാ ബീബി അന്തര്‍ദേശീയ സമ്മര്‍ദ്ധത്തെത്തുടര്‍ന്ന് ജയില്‍മോചിതയായി ഇപ്പോള്‍ കാനഡയിലാണുള്ളത്.