മ്യാന്മറിൽ വീണ്ടും ദൈവാലയത്തിനു നേരെ സൈന്യത്തിന്റെ ആക്രമണം

മ്യാന്മറിൽ ആരാധനാലയങ്ങൾ ആക്രമിക്കുന്നത് അവസാനിപ്പിക്കാൻ സൈന്യത്തോട് സഭാനേതാക്കൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ആക്രമണങ്ങൾ തുടരുന്നു. ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ ചിൻ സംസ്ഥാനത്ത് സെന്റ് നിക്കോളാസ് ദൈവാലയത്തിനു നേരെയാണ് സൈന്യം ആക്രമണം നടത്തിയത്.

പ്രാദേശിക മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, തന്ത്ലാങ്ങിൽ സ്ഥിതി ചെയ്യുന്ന സെന്റ് നിക്കോളാസ് കത്തോലിക്കാ പള്ളി നവംബർ 27 -നാണ് സൈന്യം തീയിട്ട് നശിപ്പിച്ചത്. സെപ്റ്റംബർ മുതൽ നാലോളം ദൈവാലയങ്ങളും 300 -ലധികം വീടുകളുമാണ് കത്തിനശിച്ചത്. നവംബർ 26 -ന് തന്ത്ലാങ്ങിലെ നിരവധി വീടുകൾക്കും സൈന്യം തീയിട്ടു. മ്യാന്മറിൽ ഇത്തരം ആക്രമണങ്ങൾ സൈന്യം തുടരുകയാണ്. ഏതാനും ദിവസങ്ങൾക്കു മുമ്പ്, തന്ത്ലാംഗിൽ ബാപ്റ്റിസ്റ്റ് ചർച്ച് ഉൾപ്പെടെ കുറഞ്ഞത് 49 കെട്ടിടങ്ങളെങ്കിലും കത്തിനശിച്ചു.

ചിൻ സംസ്ഥാനത്ത് വ്യോമാക്രമണം, കനത്ത പീരങ്കികൾ, സാധാരണക്കാർക്കു നേരെയുള്ള വിവേചനരഹിതമായ ആക്രമണങ്ങൾ എന്നിവയുൾപ്പെടെയുള്ള സൈന്യത്തിന്റെ ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്. ഇവിടെ നൂറുകണക്കിന് ആളുകൾ തടവിലാക്കപ്പെടുകയും ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ചെയ്തു.

നടന്നുകൊണ്ടിരിക്കുന്ന സൈനിക അടിച്ചമർത്തൽ തന്ത്‌ലാങ്ങിലെ 10,000 -ത്തിലധികം നിവാസികളെ അയൽപട്ടണങ്ങളിലേക്കും ഇന്ത്യയിലേക്കും പലായനം ചെയ്യുന്നതിന് ഇടയാക്കി. ആളൊഴിഞ്ഞ വീടുകൾക്കും പള്ളികൾക്കും നേരെയുള്ള ബോധപൂർവ്വമായ ആക്രമണങ്ങൾ ഭരണകൂടത്തിന്റെ ക്രൂരതയും മതപരമായ അജണ്ടയും എടുത്തുകാണിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.