മെക്‌സിക്കോയില്‍ വൈദികന്‍ കൊല്ലപ്പെട്ടു 

മെക്‌സിക്കോയില്‍ വൈദികന്‍ കൊല്ലപ്പെട്ടു എന്ന വിവരത്തിനു തിജുവാന രൂപത ഔദ്യോഗിക സ്ഥിരീകരണം നല്‍കി. മെക്‌സിക്കോയിലെ സാന്‍ ലൂയിസ് റെ ഡെ ഫ്രാന്‍സിയയില്‍ ഇടവക വികാരിയായി സേവനമനുഷ്ഠിക്കുകയായിരുന്ന ഫാ. ഇസ്മാര്‍ ആര്‍തുറോ ഒര്‍ട്ട എന്ന വൈദികനാണ് കൊല്ലപ്പെട്ടത്.

വൈദികന്റെ മരണ വിവരം തിജുവാന ആര്‍ച്ച് ബിഷപ്പ് മോണ്‍.ഫ്രാന്‍സിസ്‌കോ മോറെനോ ബാരണ്‍ ആണ് മാധ്യമങ്ങളെ അറിയിച്ചത്. ഒക്ടോബര്‍ പതിനൊന്നിന് കൊളോണിയ ഒബറേറയില്‍ ബലിയര്‍പ്പിച്ച ഫാ. ഒര്‍ട്ടയെ പിന്നീട് കാണാതാവുകയായിരുന്നു. കാണാതായതിന്റെ മൂന്നാം ദിവസം ഉപേക്ഷിക്കപ്പെട്ട ഒരു കാറില്‍ നിരവധി വെടിയേറ്റ് മരിച്ച നിലയില്‍ വൈദികനെ കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തില്‍ ധാരാളം മുറിവുകള്‍ ഉണ്ടായിരുന്നു.

ഞായറാഴ്ച മോണ്‍.ബാരണ്‍ സാന്‍ ലൂയിസ് ദെ ഫ്രാന്‍സിയ ഇടവകയ്ക്ക് എഴുതിയ ഇടയലേഖനത്തില്‍ ഫാ. ഓര്‍ട്ടയുടെ മരണം അറിയിക്കുകയും ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ആറുവര്‍ഷങ്ങള്‍ക്കുള്ളില്‍ 26 കത്തോലിക്ക വൈദികരാണ് രാജ്യത്തു ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ അഞ്ചുപേര്‍ ഈ വര്‍ഷം കൊല്ലപ്പെട്ടവരാണ്. വൈദികര്‍ക്കു നേരെ ഉള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കാകുലരാണ് എന്ന് സഭാ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.