ബെലറുസ് – പോളണ്ട് അതിർത്തിയിൽ സിറിയക്കാരനായ ഒരു വയസ്സുള്ള കുട്ടി തണുപ്പു മൂലം മരണമടഞ്ഞ സംഭവം യൂറോപ്പിന് അപമാനകരമാണെന്ന്, ജീവനു വേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ അദ്ധ്യക്ഷൻ ആർച്ചുബിഷപ്പ് വിൻചേൻത്സൊ പാല്യ. പോളണ്ട് വഴി യൂറോപ്യൻ രാജ്യങ്ങളിലേക്കു കടക്കുന്നതിനായി ബെലറുസിനും പോളണ്ടിനുമിടക്കുള്ള അതിർത്തിയിൽ തമ്പടിച്ച ആയിരക്കണക്കിന് അഭയാർത്ഥികളുടെ ദുരന്തപശ്ചാത്തലത്തിൽ നടന്ന ഈ മരണത്തെ അധികരിച്ച് വത്തിക്കാൻ വാർത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.
ഒരു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഈ മരണം, ഈ ദുരന്തസംഭവം നമ്മുടെ എല്ലാവരുടെയും മനസ്സാക്ഷിയെ ചോദ്യം ചെയ്യുന്നുവെന്നും ആർച്ചുബിഷപ്പ് പാല്യ പറയുന്നു. ഈ കുട്ടിയുടെ മരണത്തിനു മുന്നിൽ യൂറോപ്യൻ ഭൂഖണ്ഡത്തിലെ ജനങ്ങൾ നിസ്സംഗതയിലാഴരുതെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. നിരപരാധികൾ കുരുതി കഴിക്കപ്പെടുന്നത് ഇപ്പോഴും ഭിന്നരൂപങ്ങളിൽ തടുരകയാണെന്നും ഇത് എടുത്തുകാട്ടുന്നത് ഒരു ഭൂഖണ്ഡത്തിന്റെ നിഷ്ഠൂരതയെ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
തുടർച്ചയായ കുടിയേറ്റങ്ങളിലൂടെ ചരിത്രത്തിൽ രൂപം കൊണ്ട ഭൂഖണ്ഡമായ യൂറോപ്പിന്റെ ക്രിസ്തീയവേരുകളുടെ പ്രാധാന്യം വി. ജോൺപോൾ രണ്ടാമൻ പാപ്പാ ഊന്നിപ്പറഞ്ഞിരുന്നതും ആർച്ചുബിഷപ്പ് പാല്യ അനുസ്മരിക്കുന്നു. ഈ ഭൂഖണ്ഡത്തിന്റെ സംസ്ക്കാരത്തിന്റെ മൂലക്കല്ലുകളിലൊന്ന് ആതിഥ്യമാണെന്ന വസ്തുതയും അദ്ദേഹം എടുത്തുകാട്ടുന്നു.