ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതിയും എറണാകുളം അങ്കമാലി അതിരൂപതാംഗവുമായ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്ത് (77) അന്തരിച്ചു. ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ മേയില്‍ അദ്ദേഹത്തെ ടോക്കിയോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
1943 ഒക്ടോബര്‍ 13-ന് ചേര്‍ത്തല കോക്കമംഗലം ചേന്നോത്ത് ജോസഫിന്റെയും മറിയക്കുട്ടിയുടെയും മകനായി ജനിച്ചു. 1960-ല്‍ എറണാകുളം സെമിനാരിയില്‍ ചേര്‍ന്ന് വൈദികപഠനം ആരംഭിച്ച അദ്ദേഹം 1969 മെയ് നാലിന് ഓസ്ട്രിയായില്‍ വച്ച് വൈദികപട്ടം സ്വീകരിച്ചു. 1973-ല്‍ വീണ്ടും റോമിലേയ്ക്കു പോയ മാര്‍ ജോസഫ്, കാനോന്‍ നിയമത്തിലും ഡോക്ടറേറ്റ് നേടി. ലാറ്റിന്‍, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍, ചൈനീസ് എന്നീ ഭാഷകളും പഠിച്ചു. പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് മാര്‍ ജോസഫിനെ മോണ്‍സിഞ്ഞോര്‍ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്. 1999 ഓഗസ്റ്റ് 24-ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ ആര്‍ച്ച്ബിഷപ്പായി നിയമിച്ചു.
ടാന്‍സാനിയ, തായ്വാന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ വത്തിക്കാന്റെ നയതന്ത്ര പ്രതിനിധിയായി സേവനമനുഷ്ഠിച്ച മാര്‍ ജോസഫ് ചേന്നോത്ത് 2011-ലാണ് വത്തിക്കാന്റെ ജപ്പാന്‍ അംബാസിഡറായി സ്ഥാനമേല്‍ക്കുന്നത്. 1986-ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയോടൊപ്പം കേരളം സന്ദര്‍ശിച്ച സംഘത്തില്‍ അംഗമായിരുന്നു. സംസ്‌കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.