കാലാവസ്ഥ സകലര്‍ക്കും ആവശ്യമുള്ള നന്മയും കാലാവസ്ഥാമാറ്റം ആശങ്കയും: ആര്‍ച്ചുബിഷപ്പ് യുര്‍ക്കോവിച്ച്

കാലാവസ്ഥാമാറ്റത്തിനെതിരെ പോരാടുന്നതിന് പൊതുവായ ഒരു പദ്ധതി ആവശ്യമാണെന്ന് ആര്‍ച്ചുബിഷപ്പ് ഇവാന്‍ യുര്‍ക്കോവിച്ച്. ഐക്യരാഷ്ട്രസഭയ്ക്ക് സ്വിറ്റ്‌സര്‍ലണ്ടിലെ ജനീവ പട്ടണത്തിലുള്ള കാര്യാലയത്തിലും അവിടെയുള്ള ഇതര അന്താരാഷ്ട്ര സംഘടനകളിലും പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ഇവാന്‍ യുര്‍ക്കോവിച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയുടെ ജൂലൈ 17 വരെ നീളുന്ന നാല്പത്തിനാലാമത് യോഗത്തെ വ്യാഴാഴ്ച സംബോധന ചെയ്യവെയാണ് ഈ ആവശ്യകത ചൂണ്ടിക്കാട്ടിയത്.

കാലാവസ്ഥാ വ്യതിയാനം ഒരു ആഗോളപ്രശ്നമാണെന്ന വസ്തുത അനുസ്മരിച്ച അദ്ദേഹം, ഏറ്റവും പാവപ്പെട്ടവരുടെ സഹനത്തിന്റെയും നമ്മുടെ പൊതുഭവനം ചൂഷണം ചെയ്യപ്പെടുന്നതിന്റെയും മുന്നില്‍ മാനവകുടുംബത്തിന് നിസ്സംഗത പാലിക്കാനാകില്ലെന്നും കാലാവസ്ഥാ വ്യതിയാനം എന്നത് മാനവരാശിയുടെ മുഴുവന്‍ ആശങ്കയാണെന്നും പറഞ്ഞു. കാലാവസ്ഥ സകലരുടെയും, സകലര്‍ക്കും വേണ്ടിയുള്ളതുമായ ഒരു നന്മയാണെന്നും മനുഷ്യജീവനാവശ്യമായ സത്താപരങ്ങളായ നിരവധിയായ അവസ്ഥകളുമായുള്ള ബന്ധത്തില്‍, ആഗോളതലത്തില്‍ ഇതൊരു സങ്കീര്‍ണ്ണ സംവിധാനമാണെന്നും ആര്‍ച്ചുബിഷപ്പ് ഇവാന്‍ യുര്‍ക്കോവിച്ച്, ഫ്രാന്‍സിസ് പാപ്പാ പരിസ്ഥിതിപരിപാലനത്തെ അധികരിച്ചു പുറപ്പെടുവിച്ച ‘അങ്ങേയ്ക്കു സ്തുതി’ അഥവാ, ‘ലൗദാത്തൊ സീ’ (LAUDTOSI) എന്ന ചാക്രികലേഖനത്തില്‍ നിന്ന് ഉദ്ധരിച്ചുകൊണ്ട് ഉദ്‌ബോധിപ്പിച്ചു.

രാഷ്ട്രമോ ഏതെങ്കിലും സ്വകാര്യ സംരഭമോ, അന്താരാഷ്ട്ര സംഘടനയോ കാലാവസ്ഥാമാറ്റത്തിനെതിരെ ഒറ്റയ്ക്ക് പൊരുതിയാല്‍ വിജയം വരിക്കാനാകില്ലെന്നും സകലരുടെയും സഹകരണവും കൂട്ടായ പ്രവര്‍ത്തനവും ഇതിന് മൗലികമാണെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച്, ഇന്ന് കോവിഡ് 19 മഹാമാരി സംജാതമാക്കിയിരിക്കുന്ന അവസ്ഥയില്‍ പരസ്പരം പരിചരിക്കാനും, സ്വാര്‍ത്ഥതയാല്‍ ഒറ്റപ്പെട്ടു നില്‍ക്കാതിരിക്കാനും മനുഷ്യജീവന് സംരക്ഷണമേകാനും, സകലര്‍ക്കും ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കാനും, ഐക്യദാര്‍ഢ്യം ഊട്ടിവളര്‍ത്താനും, വലിച്ചെറിയല്‍ സംസ്‌കൃതിക്കെതിരെ പോരാടാനും നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ആര്‍ച്ചുബിഷപ്പ് യുര്‍ക്കോവിച്ച് ഓര്‍മ്മിപ്പിച്ചു. നവമായൊരു സാര്‍വ്വലൗകിക ഐക്യദാര്‍ഢ്യം അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു. നീതിയെ സംബന്ധിച്ചിടത്തോളം ഐക്യദാര്‍ഢ്യം ഐച്ഛികമല്ല മറിച്ച് അടിസ്ഥാനമാണെന്നും ആര്‍ച്ചുബിഷപ്പ് യുര്‍ക്കോവിച്ച് ഉദ്‌ബോധിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.