കടല്‍യാത്രികര്‍ക്ക് സേവനം ചെയ്യുന്ന കത്തോലിക്കാ സന്നദ്ധസംഘടനയ്ക്ക് പുതിയ പേരും ലോഗോയും

ലോകത്തിന്റെ വിവിധ കോണുകളിലെ കടല്‍യാത്രികര്‍ക്ക് സേവനം ചെയ്യുന്ന കത്തോലിക്കാ സന്നദ്ധസംഘടന ‘അപ്പോസ്‌തോല്‍ഷിപ്പ് ഓഫ് ദി സീ’ ഇനി മുതല്‍ ‘സ്റ്റെല്ലാ മാരിസ്’ (സമുദ്രതാരം) എന്ന് അറിയപ്പെടും. സംഘടനയുടെ ഇന്റര്‍നാഷ്ണല്‍ ഡയറക്ടറായ ഫാ. ബ്രൂണോ സിസേറി തിങ്കളാഴ്ച പ്രസിദ്ധീകരിച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പേരുമാറ്റത്തോടൊപ്പം പുതിയ ലോഗോയും പ്രകാശനം ചെയ്തു.

വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത നാമങ്ങളില്‍ സംഘടന അറിയപ്പെട്ടിരുന്നതിനാലുണ്ടായ തെറ്റിദ്ധാരണകള്‍ നീക്കുന്നതിനായാണ് ഈ പേരുമാറ്റം നടത്തിയതെന്നും ഫാ. ബ്രൂണോ സിസേറി അറിയിച്ചു. ക്രിസ്തുവിലേയ്ക്ക് നയിക്കുന്ന താരമായി മറിയത്തെ പരിഗണിച്ച് പരമ്പരാഗതമായി നല്‍കിവരുന്ന നാമമാണ് സ്റ്റെല്ലാ മേരിസ്.

അന്‍പത്തിയഞ്ചു രാജ്യങ്ങളില്‍ പരന്നുകിടക്കുന്ന സംഘടനയിലൂടെ പ്രതിവര്‍ഷം ഒരു ദശലക്ഷത്തിലേറെ മത്സ്യത്തൊഴിലാളികളും നാവികരും അടക്കമുള്ള കടല്‍യാത്രികര്‍ക്ക് സേവനം ലഭിക്കുന്നുണ്ട്. 1920-ല്‍ സ്‌കോട്ട്‌ലാന്‍ഡില്‍ ആരംഭിച്ച തുറമുഖശുശ്രൂഷ അപ്പോസ്‌തോല്‍ഷിപ്പ് ഓഫ് ദി സീ എന്നാണ് അറിയപ്പെട്ടതെങ്കിലും പിന്നീട് വിവിധ രാജ്യങ്ങളിലേയ്ക്ക് ശുശ്രൂഷ വളര്‍ന്നപ്പോള്‍ സ്റ്റെല്ലാ മാരിസ് എന്നാണ് അവിടങ്ങളില്‍ വിളിക്കപ്പെട്ടത്.

പഴയ ലോഗോയിലെ നങ്കൂരവും ലൈഫ് സേവറും തിരുഹൃദയവും രശ്മികളും പുതിയ ലോഗോയിലും നിലനിര്‍ത്തിയിട്ടുണ്ട്. പരിസ്ഥിതിക്ക് ഊന്നല്‍ നല്‍കുന്നതിനായി തിരമാലകളുടെ ചിത്രവും ലോഗോയില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.