കുടുംബനാഥന്മാരുടെ പേരും വീട്ടുപേരും ബെഞ്ചുകളില്‍ എഴുതിയൊട്ടിച്ച് വൈദികന്റെ ബലിയര്‍പ്പണം

ഇടവകയിലെ കുടുംബനാഥന്മാരുടെ പേരും വീട്ടുപേരും പള്ളിയ്ക്കകത്ത് ബെഞ്ചുകളില്‍ എഴുതിയൊട്ടിച്ച് വൈദികന്റെ ബലിയര്‍പ്പണം. പാലാ അന്ത്യാളം സെന്റ് മാത്യൂസ് പള്ളി വികാരി ഫാ. ജയിംസ് വെണ്ണായിപ്പള്ളിലാണ് ഞായറാഴ്ച മുതല്‍ പുതിയ രീതി ആവിഷ്‌കരിച്ചത്.

കൊവിഡ്-19 രോഗവ്യാപനം തടയാനുള്ള നടപടികളുടെ ഭാഗമായി കുര്‍ബാനയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിശ്വാസികളെ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് ഒരാഴ്ചയായി പള്ളികളില്‍ വൈദികര്‍ തനിച്ചാണ് കുര്‍ബാനയര്‍പ്പിക്കുന്നത്. ഇടവകാംഗങ്ങളെ ഓരോരുത്തരെയും ഓര്‍മ്മിച്ച് ബലിയര്‍പ്പിക്കുന്നതിനാണ് പേരും വീട്ടുപേരും എഴുതിയിരിക്കുന്നതെന്ന് വികാരി ഫാ. ജയിംസ് വെണ്ണായിപ്പള്ളില്‍ പറഞ്ഞു.

ഇടവകയിലെ 240 വീട്ടുപേരുകളും എഴുതിയിട്ടുണ്ട്. ഇറ്റലിയിലെ ഒരു പള്ളിയില്‍ ഇടവകയിലെ ആളുകളുടെ ഫോട്ടോ വച്ച് വൈദികന്‍ ബലിയര്‍പ്പിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ഇങ്ങനെ കുര്‍ബാനയര്‍പ്പിക്കാന്‍ ആരംഭിച്ചത്. ഇത് വലിയൊരു അനുഭവമായി മാറിയെന്നും ഫാ. ജയിംസ് വെണ്ണായിപ്പള്ളില്‍ പറഞ്ഞു.