ആലപ്പുഴ: രൂക്ഷമായ തിരക്കാറ്റും കടലേറ്റവും കൊടിയ മഴയും കൊണ്ടു പൊറുതി മുട്ടിയ തീരവാസികളെ സമരത്തിലേക്ക് തള്ളിവിടരുതെന്ന് ആലപ്പുഴ രൂപത സൊസൈറ്റി ഡയറക്ടർ ഫാ. സേവ്യർ കുടിയാംശേരി. തീരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വിവരിച്ചുകൊണ്ട് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടൽ ഭിത്തിയില്ലാത്ത സ്ഥലത്ത് ഭിത്തികെട്ടിയും പുലിമുട്ടുകെട്ടിയും വീടും സ്ഥലവും സംരക്ഷിക്കുന്നില്ലെങ്കിൽ ഈ കടൽക്ഷോഭം തീരുന്നതിനുള്ളിൽ തീരദേശ റോഡിനു പടിഞ്ഞാറുള്ള സ്ഥലവും വീടുകളും നഷ്ടപ്പെടും. ഉത്തരവാദിത്തപ്പെട്ട ഭരണാധികാരികളും ഉദ്യോഗസ്ഥരും നടപടികൾ സ്വീകരിച്ചില്ലെങ്കിൽ തീവ്ര സമരപരിപാടികളിലേക്കു നീങ്ങാൻ തീരവാസികൾ നിർബന്ധിതരാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.