‘ഭൂകമ്പത്തിനു ശേഷം ഹെയ്തിക്ക് എന്നത്തേതിനേക്കാളും കൂടുതൽ സഹായം ആവശ്യമായി വന്നേക്കാം’ – കത്തോലിക്കാ ചാരിറ്റി

ഭൂകമ്പത്തിനു ശേഷം ഹെയ്തിക്ക് എന്നത്തേതിനേക്കാളും കൂടുതൽ സഹായം ആവശ്യമായി വന്നേക്കാം എന്ന് കത്തോലിക്കാ ജീവകാരുണ്യ സംഘടനായയായ കാത്തലിക് റിലീഫ് സർവീസസ്. ഭൂകമ്പത്തിനു ശേഷം സംഘടന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സഹായത്തിനായി ആളുകളെ വിന്യസിച്ചിട്ടുണ്ട്.

കെട്ടിടങ്ങളുടെയും വീടുകളുടെയും അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുമ്പോൾ മരണസംഖ്യ 724 ആയി ഉയരുകയും 2800 -ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ഹെയ്തി സിവിൽ പ്രൊട്ടക്ഷൻ ഓഫീസ് റിപ്പോർട്ട് ചെയ്തു. നിരവധി പൗരന്മാർക്ക് പാർപ്പിടം നഷ്ടപ്പെട്ടതിനാൽ അവർക്ക് കുടിവെള്ളം, ഭക്ഷണം, അടിസ്ഥാന ശുചിത്വം, അഭയം, അടിയന്തിര സാധനങ്ങൾ എന്നിവ നൽകാൻ സംഘത്തെ അയയ്ക്കുന്നു എന്ന് അമേരിക്കയിലെ ബിഷപ്പുമാരുടെ ചാരിറ്റി സംഘടനയായ സി ആർ എസ് പറഞ്ഞു.

റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ജനങ്ങൾ വലഞ്ഞിരിക്കുകയാണ്. 2010 -ലുണ്ടായ അതിതീവ്ര ഭൂകമ്പത്തിൽ നിന്നും 2016 -ലെ മാത്യു ചുഴലിക്കൊടുങ്കാറ്റിൽ നിന്നും പ്രദേശം കരകയറി വരുന്നതിനു പുറമെ സമീപകാലത്തുണ്ടായ വരൾച്ചയും ഉഷ്ണക്കാറ്റും ജനങ്ങളെ കൂടുതൽ ദുരിതത്തിലാഴ്ത്തിയിരുന്നു. അതിനിടിയിലാണ് വീണ്ടും ഒരു ദുരന്തം കൂടി ഉണ്ടാകുന്നത്.

പരിക്കേറ്റവരുടെ ആധിക്യം മൂലം ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്. മണ്ണിടിച്ചിലും റോഡിലെ വിള്ളലുകളും കാരണം ചിലയിടങ്ങളിൽ ഗതാഗതം പോലും സാധ്യമല്ല. “ഹെയ്തിയിലെ ജനത വളരെയധികം സഹിഷ്ണുതയുള്ളവരാണ്. എന്തൊക്കെ സംഭവിച്ചാലും അവർ ഉറച്ചുനിന്ന ചരിത്രമാണ് കാണാൻ കഴിയുന്നത്. വെല്ലുവിളികളെ അവർ എത്ര മാന്യമായാണ് നേരിടുന്നത്. അത് എന്നെ ആകർഷിക്കുന്നു. പക്ഷേ, ഈ ഭൂകമ്പം അവർക്ക് വലിയൊരു പരീക്ഷണമാണ്. എങ്കിലും ലോകം അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഈ സാഹചര്യത്തെ അതിജീവിക്കൻ അവരെ സഹായിക്കുകയും ചെയ്യും” – സി ആർ എസ് സംഘടനയുടെ പ്രസിഡന്റ് കിക്കൊണ്ട പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.