പൂജരാജാക്കളുടെ തിരുനാളില്‍ പാപ്പാ നല്‍കിയ സന്ദേശത്തില്‍നിന്ന്

1. കിഴക്കന്‍ സഭകള്‍ക്ക് ആശംസകള്‍

ജനുവരി 6, ബുധനാഴ്ച വത്തിക്കാനില്‍ ആഘോഷിച്ച പ്രത്യക്ഷീകരണ തിരുനാളിനോട് അനുബന്ധിച്ചു നടത്തിയ ത്രികാല പ്രാര്‍ത്ഥനാ സന്ദേശത്തിന്റെ അവസാനത്തില്‍ പാപ്പാ ജനുവരി 7-ന് ക്രിസ്തുമസ് ആചരിക്കുന്ന കിഴക്കന്‍ സഭകള്‍ക്ക് ക്രിസ്തുമസ് ആശംസകള്‍ അര്‍പ്പിച്ചു. ക്രിസ്തുമസ് ദിനത്തില്‍ കിഴക്കന്‍ സഭാസമൂഹങ്ങള്‍ക്കുവേണ്ടി താന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതായും ആശംസകളും സമാധാനവും ഹൃദയപൂര്‍വ്വം നേരുന്നതായും പാപ്പാ പ്രസ്താവിച്ചു.

2. തിരുബാലസഖ്യത്തെ ശ്ലാഘിച്ചു

വിശ്വാസപരിശീലനത്തിനും പ്രചാരണത്തിനുമായി ആഗോളതലത്തില്‍ കുട്ടികള്‍ക്കായുള്ള സഭയുടെ സംഘടന ജനുവരി 6-ന് ആചരിച്ച തിരുബാലസഖ്യ ദിനത്തിനും പാപ്പാ ആശംസകള്‍ അര്‍പ്പിച്ചു. കുട്ടികള്‍ തങ്ങളുടെ സമപ്രായക്കാരുടെ ഇടയില്‍ ചെയ്യുന്ന സ്‌നേഹ പ്രവൃത്തികളിലൂടെ സുവിശേഷചൈതന്യവും സാഹോദര്യവും പ്രസരിപ്പിക്കുന്ന തിരുബാല സഖ്യം പ്രസ്ഥാനത്തെ പാപ്പാ ശ്ലാഘിച്ചു. ഈ വര്‍ഷം അവര്‍ ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്ന ”ജീവിതസാക്ഷ്യം” യുവമിഷണറിമാര്‍ക്ക് തങ്ങളുടെ വിദ്യാലയങ്ങളിലും വീട്ടിലും കൂട്ടുകാര്‍ക്കിടയിലും ജീവിക്കുവാന്‍ സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. മാതാപിതാക്കള്‍ കുട്ടികളെ തിരുബാലസഖ്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുവാന്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍, കുട്ടികളുടെ തങ്ങളുടെ പ്രേഷിതതീക്ഷ്ണതയോടെ ചെറിയ സല്‍പ്രവൃത്തികള്‍ ചെയ്യുന്നതു കാണുന്നത് മാതാപിതാക്കള്‍ക്കും ആനന്ദദായകവും ആത്മസംതൃപ്തി പകരുന്ന കാര്യമാണെന്നും പാപ്പാ പ്രസ്താവിച്ചു.

3. പൂജരാജാക്കളുടെ ഘോഷയാത്ര

തുടര്‍ന്ന്, പോളണ്ട് ജര്‍മ്മനിപോലുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ പതിവുള്ള പൂജരാജാക്കളുടെ ഘോഷയാത്രയിലൂടെ നടത്തുന്ന സുവിശേഷപ്രചാരണ പദ്ധതികള്‍ക്കും പാപ്പാ ആശംസകള്‍ അര്‍പ്പിച്ചു. അവയെല്ലാം സമകാലീന മനുഷ്യന്‍ യേശുവിനെ തേടുകയും പ്രഘോഷിക്കുകയും ചെയ്യേണ്ടവനാണെന്ന സത്യം അനുസ്മരിപ്പിക്കുന്ന സംഭവങ്ങളാണെന്നും പാപ്പാ പൊതുവായി എല്ലാവരെയും ഓര്‍പ്പിച്ചു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.