അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്കായി കൈകോര്‍ത്ത് യുകെ -യിലെ ക്രൈസ്തവ ദേവാലയങ്ങള്‍

യുകെ -യിലെത്തുന്ന അഫ്ഗാന്‍ അഭയാര്‍ത്ഥികളെ സഹായിക്കുന്നതിനായി രാജ്യത്തെമ്പാടുമുള്ള നൂറിലധികം ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ഒരുമിക്കുന്നു. വിവിധ ക്രിസ്ത്യന്‍ സന്നദ്ധസംഘടനകളുമായി സഹകരിച്ച് നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളിലാണ് ക്രൈസ്തവ ദേവാലയങ്ങള്‍ പങ്കാളികളാകുന്നത്. അഫ്ഗാനില്‍ നിന്നും വരുന്ന അഭയാര്‍ത്ഥികളെ സഹായിക്കുവാന്‍ നൂറിലധികം ദേവാലയങ്ങള്‍ രംഗത്ത് വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അഭയാര്‍ത്ഥികളെ സഹായിക്കുന്നതിനായി അടിയന്തിര സഹായനിധിക്കും ക്രൈസ്തവ ദേവാലയങ്ങള്‍ രൂപം നല്‍കിയിട്ടുണ്ട്. യുകെ -യുടെ അഫ്ഗാനിസ്ഥാന്‍ അഭയാര്‍ത്ഥി പദ്ധതിയില്‍ സ്തീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുമായിരിക്കും മുന്‍ഗണന. അഭയാര്‍ത്ഥികള്‍ വളരെ കുറച്ച് സാധനങ്ങളുമായാണ് വരുന്നതെന്നും അതിനാല്‍ പ്രായോഗികസഹായങ്ങള്‍ ചെയ്യുന്നതിനായി ഹോം ഓഫീസുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരികയാണെന്നും ഡോ. ക്രിഷ് കൂട്ടിച്ചേര്‍ത്തു. അഭയാര്‍ത്ഥികള്‍ക്ക് വേണ്ട ഭക്ഷണം, വസ്ത്രം എന്നിവ ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ കണ്ടെത്തുവാന്‍ ദേവാലയങ്ങള്‍ക്ക് കഴിയുമെന്നു അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ക്രിസ്ത്യന്‍ സമ്മേളനസ്ഥലങ്ങളും ധ്യാനകേന്ദ്രങ്ങളും ഇതിനായി വിട്ടുനല്‍കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രത്യേക പുനരധിവാസപദ്ധതിയിലൂടെ ഏതാണ്ട് ഇരുപതിനായിരത്തോളം അഭയാര്‍ത്ഥികള്‍ക്ക് യു.കെ അഭയം നല്‍കുമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച പ്രസ്താവിച്ചിരിന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.