രക്ഷപെടുത്താനായി മുള്ളുവേലികൾക്കു മുകളിലൂടെ മക്കളെ വലിച്ചെറിയുന്ന അഫ്ഗാൻ അമ്മമാർ: വിതുമ്പലോടെ സൈനികർ

അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ അമേരിക്കൻ- ബ്രിട്ടീഷ് സൈനികരെ തമ്മിൽ വേർതിരിക്കുന്ന ഒരു മുള്ളുകമ്പി വേലിയുണ്ട്. ഈ കമ്പിവേലിക്കും ഗേറ്റിനും പിന്നിൽ നിന്ന് സഹായത്തിനായി നിലവിളിക്കുന്ന നിരവധി സ്ത്രീകളും പുരുഷൻമാരും കാവൽ നിൽക്കുന്ന സൈനികരെ കൂടുതൽ വിഷമത്തിലാഴ്ത്തുന്നു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആയിരക്കണക്കിന് അഫ്ഗാൻ പൗരൻമ്മാരാണ് സഹായത്തിനായി ഈ സൈനികരോട് അഭ്യർത്ഥിക്കുന്നത്.

സൈനികരുടെ നേരെ മുള്ളുവേലികൾക്കു മുകളിലൂടെ തങ്ങളുടെ കുഞ്ഞുങ്ങളെ എറിഞ്ഞുകൊടുത്തിട്ട് ‘ഒന്ന് പിടിക്കാമോ’ എന്ന് നിലവിളിക്കുന്ന അമ്മമാരുടെ വിഷമാവസ്ഥ കണ്ട് ദിവസവും രാത്രിയിൽ വിതുമ്പുന്ന നിരവധി സൈനികരാണ് ഉള്ളതെന്ന് ബ്രിട്ടീഷ് സൈനിക മേധാവി വെളിപ്പെടുത്തി. “അത് ഭീകരമായ അവസ്ഥയാണ്, മുള്ളു കമ്പി വേലിക്കു മുകളിലൂടെയാണ് അവർ കുട്ടികളെ എറിയുന്നത്. ചിലരൊക്കെ കമ്പിവേലിയിൽ കുടുങ്ങിപ്പോകുന്നുമുണ്ട്” അദ്ദേഹം പറഞ്ഞു. “ഞങ്ങളെ രക്ഷിക്കൂ , താലിബാൻ വരുന്നുണ്ട്” എന്ന നിലവിളിയാണ് വിമാനത്താവളത്തിൽ മുഴങ്ങിക്കേൾക്കുന്നത്. ഓസ്‌ട്രേലിയൻ സൈന്യത്തിന് വേണ്ടി പരിഭാഷകനായി ജോലിചെയ്തിരുന്നയാൾ എയർപോർട്ടിലേക്ക് വരുമ്പോൾ ചെക്ക് പോസ്റ്റിൽ വെച്ച് താലിബാൻ സൈനികൻ അദ്ദേഹത്തിന്റെ കാലിലേക്ക് വെടിവെച്ചിരുന്നു.

ദിനം പ്രതി ആയിരക്കണക്കിനാളുകളാണ് കാബൂൾ വിമാനത്താവളത്തിൽ എത്തിച്ചേരുന്നത്. തിക്കിനും തിരക്കിനുമിടയിൽ കഴിഞ്ഞ ദിവസം യു എസ്സിന്റെ ജെറ്റ് വിമാനം പറന്നുയർന്നപ്പോൾ ആളുകൾ ഫ്ലൈറ്റിന്റെ ചക്രങ്ങളിൽ തൂങ്ങിക്കിടക്കുകയും ചിറകുകളിൽ ഇരിക്കുകയും ചെയ്തിരുന്നു. ആകാശത്തുനിന്നു ആളുകൾ നിലത്തുവീണു മരിക്കുന്ന ദൃശ്യങ്ങൾക്കും ലോകം സാക്ഷ്യം വഹിച്ചതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.