അമേരിക്കയിലെ വിസ്കോൻസിയിൽ ക്രിസ്മസ് ആഘോഷ പരിപാടികളിലേക്ക് കാർ പാഞ്ഞുകയറി അഞ്ചു പേർ മരിച്ച സംഭവത്തിൽ ദുഃഖത്തോടെയും പ്രാർത്ഥനയോടെയും കത്തോലിക്കാ സമൂഹം. ആക്രമണത്തിൽ അമ്പതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരു കത്തോലിക്കാ വൈദികനും ഇടവകക്കാരും കത്തോലിക്കാ സ്കൂൾ കുട്ടികളും ഉൾപ്പെടുന്നു. മില്‍വോക്കീ അതിരൂപത ഇക്കാര്യം സ്ഥിരീകരിച്ചു.
നവംബര്‍ 21 -ന് മില്‍വോക്കീ നഗരത്തിനു പുറത്ത് സംഘടിപ്പിച്ച പരമ്പരാഗത ക്രിസ്തുമസ് പരേഡിലേക്കാണ് അമിതവേഗത്തില്‍ വന്ന എസ്.യു.വി, ബാരിക്കേഡ് തകര്‍ത്ത ശേഷം പാഞ്ഞുകയറിയത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് വൌക്കേഷനിലെ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചിട്ടുണ്ട്.
“തെക്കുകിഴക്കൻ വിസ്കോൻസിയിലെ കത്തോലിക്കാ സമൂഹത്തിന്റെ ഇടയനെന്ന നിലയിൽ, ഈ വിവേകശൂന്യമായ പ്രവൃത്തിയുടെ ഇരകളായവരോട് ഐക്യദാർഢ്യത്തോടെ ആയിരിക്കാൻ ഞാൻ ആഹ്വാനം ചെയ്യുന്നു. നമ്മുടെ സഹോദരങ്ങൾ നേരിട്ട ഞെട്ടലും സങ്കടവും അഭിമുഖീകരിക്കുമ്പോൾ, ദൈവത്തിന്റെ സ്നേഹനിർഭരമായ സാന്നിധ്യവും സാന്ത്വനവും പ്രദാനം ചെയ്യുന്ന വിശ്വാസത്തിലേക്ക് തിരിയേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്” – മിൽവാക്കി ആർച്ചുബിഷപ്പ് ജെറോം ലിസ്‌റ്റെക്കി ഒരു വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.