കർമ്മല മാതാവിന്റെ തിരുനാൾ ദിനത്തിൽ കർമ്മലീത്താ സന്യാസിനീ സമൂഹത്തില്‍ നിന്നൊരു സ്നേഹ സമ്മാനം

‘നന്മനേരും അമ്മ…’ എന്ന പരിശുദ്ധ അമ്മയെക്കുറിച്ചുള്ള ഗാനം കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല. എന്നാൽ, സംഗീത ഉപകരണങ്ങൾ ഒന്നും ഉപയോഗിക്കാതെ വായ് കൊണ്ടും കൈകൊണ്ടുമുള്ള ശബ്ദങ്ങളിൽ ഈ ഗാനം ഒന്ന് അവതരിപ്പിച്ചാലോ? ഈ കർമ്മല മാതാവിന്റെ തിരുനാൾ ദിനത്തിൽ കർമ്മലീത്താ സന്യാസിനിമാർ പരിശുദ്ധ അമ്മയ്ക്ക് അങ്ങനെയൊരു സമ്മാനമൊരുക്കി. അക്കാപ്പെല്ല രീതിയിൽ ഈ ഗാനത്തെ ചിട്ടപ്പെടുത്തിയത് കോതമംഗലം സിഎംസി പാവനാത്മാ പ്രൊവിൻസിലെ ഇരുപത്തിരണ്ടോളം സിസ്റ്റേഴ്സും സാജോ ജോസഫ് എന്ന അദ്ധ്യാപകനുമാണ്.

‘നന്മനേരും അമ്മ…’എന്ന ഗാനത്തിന്റെ അക്കാപ്പെല്ല രീതിയിലുള്ള ഒരു സംഗീതാവിഷ്‌ക്കാരം എന്ന ആശയം മുന്നോട്ട് വെച്ചത് സി. ദീപ്തി CMC ആണ്. ഈ ആശയത്തിന് രൂപം കൊടുക്കാൻ പാവനാത്മാ പ്രൊവിൻസിലെ സിസ്റ്റേഴ്സ് മുന്നിട്ടിറങ്ങി. അത് വളരെ വിജയകരമാവുകയും ചെയ്തു. വ്യത്യസ്ത സംഗീത ഉപകരണങ്ങളുടെ ശബ്ദം വായ്കൊണ്ടും കൈകൊണ്ടും അവതരിപ്പിച്ചത് സിസ്റ്റേഴ്സ് തന്നെയാണ്. പല ശബ്ദങ്ങളും സ്റ്റുഡിയോയിൽ തന്നെ റെക്കോർഡ് ചെയ്താണ് 138 -ഓളം ട്രാക്കുകൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വളരെ നാളത്തെ തയ്യാറെടുപ്പുകൾ ഒന്നും ഇതിനായി ഇവർ നടത്തിയില്ല. വെറും ഒന്നരയാഴ്ചക്കുള്ളിൽ ഈ അക്കാപ്പെല്ല പാട്ട് റെഡി.

ഇരുപത്തിരണ്ടോളം സിസ്റ്റേഴ്സിന്റെ പങ്കാളിത്വം

ഇരുപത്തിരണ്ടോളം സിസ്റ്റേഴ്സ് പങ്കാളികളായ ഈ സംഗീത വിരുന്നിൽ പരിശുദ്ധ അമ്മയുടെ ഗാനം ആലപിച്ചിരിക്കുന്നത് പ്രധാനമായും സി. മരിയ തെരേസ്, സി. ലിസാ ജോർജ്, സി. ലിന്റ, സി. ജോയൽ എന്നീ നാല് സിസ്റ്റേഴ്സ് ആണ്. ഈ ഗാനത്തിന്റെ ടെക്‌നിക്കൽ കാര്യങ്ങൾ നിർവഹിച്ചത് സി. ദീപ്തി, സി. സാഫല്യ, സാജോ ജോസഫ് എന്നിവരാണ്. ബാക്കിയുള്ള സിസ്റ്റേഴ്സ് സംഗീത ഉപകരണങ്ങളുടെ ശബ്ദം നൽകി.

സാജോ സാറിന്റെ സംവിധാന മികവ്

തൊടുപുഴ വിമല പബ്ലിക് സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനായ സാജോ ജോസഫ് ആണ് ഈ ഗാനത്തിന്റെ സംവിധാനം നിർവഹിച്ചത്. സംഗീതം പഠിക്കാതെ തന്നെ ഈ ഗാനത്തെ ഇത്രയും മനോഹരമാക്കിയത് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ കഴിവ് ഒന്നുകൊണ്ട് മാത്രമാണ്. സംഗീതം, ഹാർമണി ഇവയെല്ലാം മനോഹരമായി അക്കാപ്പെല്ല രൂപത്തിൽ ആക്കികൊണ്ട് ഈ ഗാനത്തെ ഏകോപിപ്പിച്ചത് ഇദ്ദേഹമാണ്.

“പാവനാത്മാ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സി. നവ്യാ മരിയയുടെയും കൗൺസിലേഴ്സിന്റെയും മീഡിയ ഹെഡ് ആയ സി. മരിയ ആൻസിയുടെയും എല്ലാവിധ പിന്തുണയും പ്രോത്സാഹനവുമാണ് ഈ ഗാനം ഇത്രയും മനോഹരമാക്കാൻ സഹായകരമായത്” – ഈ ആശയത്തിന്റെ പിന്നണി പ്രവർത്തകയായ സി. ദീപ്തി പറയുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.