കാനഡയിലെ ഔർ ലേഡി ഓഫ് കേപ്പ്

ജപമാല മരത്തോണിന്റെ ഇരുപത്തിമൂന്നാം ദിനത്തിൽ പരിശുദ്ധ പിതാവിനോടൊപ്പം കാനഡയിലെ ഔർ ലേഡി ഓഫ് കേപ്പ് ദൈവാലയത്തിലാണ് ജപമാല പ്രാർത്ഥന നടക്കുന്നത്. സൈനികർക്കും നിയമപാലകർക്കും അഗ്നിശമനാ സേനാംഗങ്ങൾക്കുമായിട്ടാണ് ഇന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നത്. ഔർ ലേഡി ഓഫ് ദി കേപ്പ് ദൈവാലയത്തെക്കുറിച്ച് കൂടുതലറിയാം.

പരിശുദ്ധ അമ്മയ്ക്കായി പ്രത്യേകം സമർപ്പിക്കപ്പെട്ട കാനഡയിലെ ക്യൂബെക്കിലെ ദൈവാലയമാണ് ‘ഔർ ലേഡി ഓഫ് ദി കേപ്പ്’. 1879 -ൽ ആണ് ഈ ദൈവാലയം നിർമ്മിക്കപ്പെട്ടത്. ആദിമകാലം മുതൽ മരിയൻ ഭക്തരായിരുന്ന ഒരു ജനതയുടെ വിശ്വാസത്തിന്റെ പ്രഘോഷണമാണ് ഈ ദൈവാലയം. പ്രധാന ബലിപീഠത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന പരിശുദ്ധ അമ്മയുടെ രൂപം അതി മനോഹരമാണ്. എളിമയുള്ള കണ്ണുകളും ആനന്ദം സ്‌ഫുരിക്കുന്ന മുഖഭാവുമാണ് രൂപത്തിനുള്ളത്. ഭൂഗോളത്തിനു മുകളിൽ നക്ഷത്രങ്ങൾക്കുമേലെ നഗ്നപാദയായി നിലയുറപ്പിച്ചിരിക്കുന്ന പരിശുദ്ധ അമ്മ സർപ്പത്തിന്റെ തലയെ തകർത്ത് നിൽക്കുന്നതായിട്ടാണ് നമുക്ക് കാണുവാൻ സാധിക്കുക.

ദൈവാലയ നിർമ്മാണത്തിനായി മഞ്ഞു പാളികൾ കൊണ്ട് പാലം നിർമ്മിച്ചു നൽകിയ പരിശുദ്ധ അമ്മ

1878 -ൽ ഭക്തരുടെ എണ്ണം കൂടിയതിനാൽ കുറച്ചുകൂടി ഒരു വലിയ ദൈവാലയത്തിന്റെ ആവശ്യകത ഉണ്ടായി. എന്നാൽ ഒറ്റപ്പെട്ട പ്രദേശമായതിനാൽ സാധനസാമഗ്രികൾ ദൂരെ നിന്നും കൊണ്ടുവരുന്നതിനു തടസമായി വന്നു. സെന്റ് ലോറൻസ് നദിയുടെ എതിർ വശത്തുനിന്നായിരുന്നു ദൈവാലയ നിർമ്മാണത്തിനായി കല്ലുകൾ കൊണ്ടുവരേണ്ടിയിരുന്നത്. ഇത് ദൈവലായത്തിൽ നിന്ന് ഒന്നര മൈൽ അകലെയാണ്. 1878 -79 കളിലെ ശൈത്യകാലം അത്ര ശക്തമല്ലായിരുന്നു. അതിനാൽ അവർ വിചാരിച്ചതുപോലെ മഞ്ഞു പാളികൾക്കു മുകളിലൂടെ കല്ലുകൾ കൊണ്ടുവരുവാൻ സാധിച്ചില്ല. അന്നത്തെ വികാരിയച്ചനായ ഫാ. ഡെസ്‌ലെറ്സ് ഒരു കൂട്ടം വിശ്വാസികളുമായി ചേർന്ന് ജപമാല ചൊല്ലുവാനാരംഭിച്ചു. മേരി മഗ്ദലേനയുടെ നാമത്തിൽ അറിയപ്പെട്ടിരുന്ന പഴയ ദൈവലയം പരിശുദ്ധ അമ്മയ്ക്കായി പ്രത്യകം സമർപ്പിക്കുകയും ചെയ്തു. അതിനു ശേഷം മാർച്ച് മാസത്തിൽ സെന്റ് പിയറി താടാകത്തിൽ നിന്നും മഞ്ഞുപാളികൾ സെന്റ് ലോറെൻസ് നദിയിലേക്കെത്തുകയും അത് ദൈവാലയത്തിലേക്കുള്ള ഒരു പാലം പോലെ നിലകൊള്ളുകയും ചെയ്തു. പരിശുദ്ധ അമ്മ തങ്ങൾക്കായി പ്രവർത്തിച്ച വലിയൊരു അത്ഭുതമാണെന്നു കനേഡിയൻ ജനത വിശ്വസിക്കുന്നു. ഈ പാലത്തിനെ അവർ റോസറി ബ്രിജ് അഥവാ ജപമാലപ്പാലം എന്ന് വിളിക്കുന്നു. അങ്ങനെ ജപമാല പാലത്തിലൂടെ അവർ പുതിയ ദൈവാലയത്തിലേക്കുള്ള കല്ലുകൾ എത്തിക്കുകയും ദൈവാലയം പുനർനിർമ്മിക്കുകയും ചെയ്തു.

സുനീഷ നടവയല്‍

മരിയൻ മാരത്തോൺ പ്രാർത്ഥന 23: നിയോഗം – സൈനികർക്കും നിയമപാലകർക്കും അഗ്നിശമനാ സേനാംഗങ്ങൾക്കുമായി

1. തിരി കൊളുത്തുക

(പരിശുദ്ധ കന്യകാമറിയത്തിൻ്റെ തിരുസ്വരൂപത്തിൻ്റെ മുമ്പിലോ ഛായചിത്രത്തിൻ്റെ മുമ്പിലോ തിരി കത്തിച്ചു കൊണ്ടാരംഭിക്കുക)

2. തിരുവചന ഭാഗം വായന: ലൂക്കാ 18: 1- 8
(വിശുദ്ധ ലൂക്കാ സുവിശേഷം പതിനെട്ടാം അധ്യായം ഒന്നു മുതൽ എട്ടുവരെയുള്ള തിരുവചന ഭാഗം വായിക്കുക)

ഭഗ്‌നാശരാകാതെ എപ്പോഴും പ്രാര്‍ഥിക്കണം എന്നു കാണിക്കാന്‍ യേശു അവരോട്‌ ഒരു ഉപമ പറഞ്ഞു:

ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ഒരുന്യായാധിപന്‍ ഒരു പട്ടണത്തില്‍ ഉണ്ടായിരുന്നു.

ആ പട്ടണത്തില്‍ ഒരു വിധവയും ഉണ്ടായിരുന്നു. അവള്‍ വന്ന്‌ അവനോട്‌, എതിരാളിക്കെതിരേ എനിക്കു നീതി നടത്തിത്തരണമേ എന്നപേക്‌ഷിക്കുമായിരുന്നു.

കുറേ നാളത്തേക്ക്‌ അവന്‍ അതു ഗൗനിച്ചില്ല. പിന്നീട്‌, അവന്‍ ഇങ്ങനെ ചിന്തിച്ചു: ഞാന്‍ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നില്ല.

എങ്കിലും ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നതുകൊണ്ടു ഞാന വള്‍ക്കു നീതിനടത്തിക്കൊടുക്കും. അല്ലെങ്കില്‍, അവള്‍ കൂടെക്കൂടെ വന്ന്‌ എന്നെ അസഹ്യപ്പെടുത്തും.

കര്‍ത്താവ്‌ പറഞ്ഞു: നീതിരഹിതനായ ആ ന്യായാധിപന്‍ പറഞ്ഞതെന്തെന്ന്‌ ശ്രദ്‌ധിക്കുവിന്‍.

അങ്ങനെയെങ്കില്‍, രാവും പകലും തന്നെ വിളിച്ചു കരയുന്നതന്റെ തെരഞ്ഞെടുക്കപ്പെട്ട വര്‍ക്കു ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ? അവിടുന്ന്‌ അതിനു കാലവിളംബം വരുത്തുമോ?

അവര്‍ക്കു വേഗം നീതി നടത്തിക്കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?

3. വിചിന്തനം പങ്കുവയ്ക്കുക.

(വചന വായനയ്ക്കു ശേഷം അല്പം നിശബ്ദ വിചിന്തനത്തിനുള്ള സമയം അനുവദിക്കുക. കാർമ്മികൻ താഴെ പറയുന്നതോ തത്തുല്യമായ മറ്റെതെങ്കിലും വ്യഖ്യാനം നൽകുക.)

പ്രിയ സഹോദരി സഹോദരന്മാരേ, പകർച്ചവ്യാധിയുടെ സമയം നമ്മുടെ ജീവിതത്തെ സാരമായി ബാധിച്ചു. പരീക്ഷണങ്ങളുടെ ഈ സമയം വിശ്വാസത്തിനു സാക്ഷ്യം വഹിക്കുവാനും പ്രത്യാശ പരിപോഷിപ്പിക്കുവാനും ആത്മീയവും ശാരീരികവുമായ കാരുണ്യ പ്രവർത്തങ്ങളിൽ ഏർപ്പെടാനുമുള്ള നല്ല അവസരമാണ്.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്നാലും മരണസമയത്തും ശവസംസ്കാര ശുശ്രൂഷയിൽ പോലും അവരോടൊപ്പം സന്നിഹിതരായാൽ കഴിയാത്തതിൻ്റെ തീവ്ര ദുഃഖം നമ്മളിൽ ചിലരിൽ തങ്ങി നിൽക്കുന്നു. കുടുബപരവും സാമൂഹികവുമായ ബന്ധങ്ങൾ കഠിനമായ പരീക്ഷണങ്ങൾക്കു വിധേയമായി. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും കുടുബങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നു. ഈ അനുഭവങ്ങളിൽ, ആദിമ ക്രൈസ്തവ സമൂഹം എന്തു ചെയ്തു എന്ന്  അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽ മനോഹരമായി വിവരിച്ചിരിക്കുന്നു. “സഭ അവനുവേണ്ടി ദൈവത്തോടു തീക്‌ഷണമായി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു” (അപ്പ. പ്രവ 12 : 5). നമ്മുടെ യാചനകൾ കേൾക്കാനായി ദൈവസന്നിധിയിലേക്കു നമ്മുടെ പ്രാർത്ഥനകൾ ഉയർത്താം.

4. പരിശുദ്ധ മാതാവിൻ്റെ സ്തുതിക്കായുള്ള ഒരു ഗാനം ആലപിക്കുക

5. ജപമാല പ്രാർത്ഥന ചൊല്ലുക

നമ്മൾ ഇപ്പോൾ കത്തിച്ച തിരി മഹാവ്യാധിയുടെ അവസാനത്തിനായി പ്രാർത്ഥിക്കാൻ നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഓർമ്മപ്പെടുത്തുന്നു. ഈ പ്രാർത്ഥനാലയത്തിൽ ജാഗ്രതയോടെ വ്യാപരിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു. ശരീരികമായി സന്നിഹിതമാകാൻ കഴിയില്ലങ്കിലും ആത്മീയമായി സ്വഭവനങ്ങളിലും ജോലി സ്ഥലങ്ങളിലും ഇടവക സമൂഹങ്ങളിലും ഇരുന്നു കൊണ്ട് ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തോടു ഈ പരീക്ഷണ കാലങ്ങൾ അതിജീവിക്കാനായി നമുക്കു മദ്ധ്യസ്ഥം തേടാം.

നമുക്കു പ്രാർത്ഥിക്കാം

ഓ പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾ നിൻ്റെ സംരക്ഷണം തേടി നിൻ്റെ പക്കൽ വരുന്നു. ഓ ഭാഗ്യവതിയും മഹത്വപൂർണ്ണയുമായ കന്യകയേ, ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളുടെ അപേക്ഷകളെ നീ തള്ളിക്കളയരുതേ, എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ വിടുവിപ്പിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ

പ്രിയ സഹോദരി സഹോദരന്മാരെ, പരിശുദ്ധ പിതാവിനോടുള്ള  ഐക്യത്തിൽ വലിയ പരീക്ഷണങ്ങളുടെ ഈ നാളുകളിൽ ആദിമ ക്രൈസ്തവ സമൂഹങ്ങളെപ്പോലെ പരിശുദ്ധ കന്യകാമറിയത്തിൻ്റെ മദ്ധ്യസ്ഥതയിലുടെ നമ്മളെ അലട്ടുന്ന കോവിഡ് എന്ന മഹാവ്യാധി അവസാനിക്കുന്നതിനായി നമ്മുടെ പ്രാർത്ഥനകള ദൈവസന്നിധിയിലേക്ക് ഉയർത്താം.

ഇന്നേ ദിനം പ്രത്യേകമായി, കാനഡയിലെ ഔർ ലേഡി ഓഫ് കേപ്പ് മാതാവിനോട് സൈനികർക്കും നിയമപാലകർക്കും അഗ്നിശമനാ സേനാംഗങ്ങൾക്കുമായി എല്ലാവരെയും സമർപ്പിച്ചു നമുക്കു പ്രാർത്ഥിക്കാം.

പരിശുദ്ധ കന്യകാമറിയത്തിൻ്റെ ചിത്രത്തിനു മുമ്പിൽ എരിയുന്ന ഈ തിരികൾ നമ്മുടെ അന്ധകാരത്തിൻ്റെ നിമിഷങ്ങളെ പ്രകാശിപ്പിക്കുകയും വെളിച്ചത്തിൻ്റെ പുതിയ അരുണോദയത്തിലേക്കു നമ്മുടെ ജീവിതങ്ങളെ പരിവർത്തനം ചെയ്യുകയും ചെയ്യട്ടെ.

(ഇപ്പോൾ നമുക്കു ജപമാല പ്രാർത്ഥന ജപിക്കാം. ജപമാലയുടെ അവസാനം ലുത്തിനിയാ, മരിയൻ ഗീതങ്ങൾ എന്നിവ  പാടാവുന്നതാണ്.)

6. പ്രാർത്ഥനാ

ഓ പരിശുദ്ധ ദൈവ മാതാവേ, ഞങ്ങൾ നിൻ്റെ സംരക്ഷണം തേടി വരുന്നു. ലോകം മുഴുവൻ കഷ്ടപ്പാടുകൾക്കും ഉത്കണ്ഠകൾക്കും ഇരയായിരിക്കുന്ന ഈ ദാരുണ സാഹചര്യത്തിൽ, ദൈവമാതാവും ഞങ്ങളുടെ അമ്മയുമായ നിൻ്റെ പക്കലേക്കു ഞങ്ങൾ ഓടി വരുകയും നിൻ്റെ സംരക്ഷണത്തിൽ അഭയം തേടുകയും ചെയ്യുന്നു.

കന്യകാമറിയമേ, കോറോണ വൈറസ് തീർക്കുന്ന പകർച്ചവ്യാധിക്കിടയിൽ നിൻ്റെ കരുണയുള്ള കണ്ണുകൾ ഞങ്ങളുടെ നേരേ തിരിക്കണമേ. അസ്വസ്ഥരായവരെയും പ്രിയപ്പെട്ടവരുടെ വേർപാടുമൂലം വിലപിക്കുന്നവരെയും ആശ്വസിപ്പിക്കണമേ. പ്രിയപ്പെട്ടവരുടെ രോഗം മൂലം ആകുലചിത്തരായിരിക്കുന്നവരോടും രോഗം പടരാതിരിക്കാൽ പ്രിയപ്പെട്ടവരിൽ നിന്നു അകന്നു  നിൽക്കുന്നവരോടും നീ ചേർന്നു നിൽക്കണമേ. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളാലും സമ്പദ് വ്യവസ്ഥയും തൊഴിലില്ലായ്മയും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളാൽ വിഷമിക്കുന്നവരിൽ  നീ പ്രത്യശ നിറയ്ക്കണമേ.

ദൈവമാതാവും ഞങ്ങളുടെ അമ്മയുമായ മറിയമേ, ഈ മഹാവ്യാധി അവസാനിക്കുവാനും പ്രത്യാശയും സമാധാനവും പുതുതായി ഉദയം ചെയ്യുവാനും കരുണയുള്ള പിതാവായ ദൈവത്തോടു ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ. രോഗികളുടെയും അവരോടു ബന്ധപ്പെട്ട കുടുംബങ്ങളുടെയും ആശ്വാസത്തിനും അവരുടെ ഹൃദയങ്ങളിൽ ആത്മവിശ്വാസത്തിൻ്റെയും പ്രത്യാശയുടെയും കിരണങ്ങൾ വിരിയുവാനും കാനായിൽ നിൻ്റെ ദിവ്യ സുതനോടു അപേക്ഷിച്ചുപോലെ ഞങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കണമേ. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി അപകട സാധ്യതകളൾ നിറഞ്ഞ അത്യാഹിത വിഭാഗങ്ങളിൽ മുൻനിരയിൽ ശുശ്രൂഷ ചെയ്യുന്ന ഡോക്ടർമാരെയും നേഴ്സുമാരെയും ആരോഗ്യ പ്രവർത്തകരെയും സന്നദ്ധ പ്രവർത്തകരെയും  സംരക്ഷിക്കണമേ. അവരുടെ വീരോചിതമായ പരിശ്രമങ്ങളെ സഹായിക്കുകയും അവർക്കു ആരോഗ്യവും മഹാമനസ്കതയും  ശക്തിയും നൽകുകയും ചെയ്യണമേ.

ദുഃഖിതരുടെ ആശ്വാസമായ മറിയമേ, ദുരിതത്തിലകപ്പെട്ടിരിക്കുന്ന നിൻ്റെ എല്ലാ മക്കളെയും ആശ്വസിപ്പിക്കുകയും ദൈവം തൻ്റെ സർവ്വശക്തമായ കരം നീട്ടി ഭയാനകമായ ഈ പകർച്ചവ്യാധിയിൽ നിന്നു മോചനം നൽകുന്നതിനായി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണമേ, അതുവഴി സാധാരണ ജീവിതത്തിലേക്കു ഞങ്ങൾ മടങ്ങി വരട്ടെ. രക്ഷയുടെയും പ്രത്യാശയുടെയും അടയാളമായി ഞങ്ങളുടെ ജീവിതയാത്രയിൽ വിളങ്ങി ശോഭിക്കുന്ന മാധുര്യവും സ്നേഹവും കരുണയും നിറഞ്ഞ പരിശുദ്ധ അമ്മേ, ഞങ്ങളെത്തന്നെ നിനക്കു ഞങ്ങൾ  ഭരമേല്പിക്കുന്നു. ആമ്മേൻ

7. സമാപന പ്രാർത്ഥന

പ്രിയ സഹോദരി സഹോദരന്മാരെ, ഇന്നേ ദിനം പരിശുദ്ധ കന്യകാമറിയത്തിൻ്റെ കരങ്ങളിലൂടെ പ്രത്യേകമായി സൈനികർക്കും നിയമപാലകർക്കും അഗ്നിശമനാ സേനാംഗങ്ങളെയും എല്ലാവരെയും നാം ദൈവത്തിനു സമർപ്പിച്ചുവല്ലോ. നമ്മുടെ യാചനകൾ അവിടുന്നു ശ്രവിക്കുകയും അവ സാധിച്ചുു തരുകയും ചെയ്യട്ടെ.

8. എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥന

എത്രയും ദയയുള്ള മാതാവേ/ നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‌‌/ നിന്‍റെ സഹായം തേടി/ നിന്‍റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരില്‍/ ഒരുവനെയെങ്കിലും/ നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല/ എന്ന്‌ നീ ഓര്‍ക്കണമെ. കന്യകളുടെ രാജ്ഞിയായ കന്യകേ/ ദയയുള്ള മാതാവെ/ ഈ വിശ്വാസത്തില്‍ ധൈര്യപ്പെട്ടു/ നിന്‍റെ തൃപ്പാദത്തിങ്കല്‍/ ഞാന്‍ അണയുന്നു‍. വിലപിച്ചു കണ്ണുനീര്‍ ചിന്തി/ പാപിയായ ഞാന്‍/ നിന്‍റെ ദയാധിക്യത്തെ കാത്തു കൊണ്ട്‌/ നിന്‍റെ സന്നിധിയില്‍/ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍ മാതാവേ/ എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ/ ദയാപൂര്‍വ്വം കേട്ടരുളേണമെ, ആമ്മേന്‍.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.