പെട്ടാല്‍ പെട്ടു; അരുത് ലഹരികള്‍

അഡ്വ. ചാര്‍ളി പോള്‍

ഒറ്റത്തവണ ഉപയോഗം മതി; തീര്‍ന്നു ജീവിതം. ജിജ്ഞാസ കൊണ്ട് പരീക്ഷിച്ചുനോക്കാന്‍ പറ്റിയ ഒന്നല്ല രാസലഹരികള്‍. അഞ്ച് കൊല്ലത്തിനുള്ളില്‍ മരണം ഉറപ്പാണ്.

‘മെത്തലിന്‍ ബയോക്‌സി മെത്താം ഫിറ്റെന്‍’ എന്ന അതിമാരകശേഷിയുള്ള എം.ഡി.എം.എ. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ലഹരിവസ്തു ഒറ്റത്തവണ ഉപയോഗത്താല്‍ തന്നെ അതിന്റെ അടിമയാകും. സൈക്കോ ആക്ടീവ് ഡ്രഗ് എന്ന വിഭാഗത്തിലുള്ള ഇത് ഉന്മാദാവസ്ഥ ഉണ്ടാകുന്നു. ഉപയോഗിച്ച് 45 മിനിറ്റിനുള്ളില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. മുന്‍കാലങ്ങളില്‍ രോഗാവസ്ഥയില്‍ വേദനസംഹാരിയായും മറ്റും ഉപയോഗിച്ചിരുന്ന ഈ വസ്തു ഇന്ത്യ ഉള്‍പ്പെടെ ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്. ഓര്‍മ്മക്കുറവ്, പഠനത്തിലോ ജോലിയിലോ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്ത അവസ്ഥ, ഉറക്കക്കുറവ്, വിഷാദരോഗം, വിശപ്പില്ലായ്മ, ദന്തക്ഷയം, ഒറ്റപ്പെടല്‍, ഉത്കണ്ഠ, സംശയരോഗം, മൗനം, മങ്ങിയ കാഴ്ചശക്തി, അമിതമായ വിയര്‍പ്പ്, അകാരണമായ ഭയം, എല്ലാവരോടും ദേഷ്യം, ആത്മഹത്യാ പ്രവണത, ഒടുവില്‍ താന്‍ നശിച്ചു എന്ന തിരിച്ചറിവില്‍ ആത്മഹത്യയില്‍ അഭയം. ഇതാണ് എം.ഡി.എം.എ. ഉപയോഗിക്കുന്നവര്‍ ഏറ്റുവാങ്ങുന്ന വിധിദുരന്തം.

സൊസൈറ്റി ഫോര്‍ ദി സ്റ്റഡി ഓഫ് അഡിക്ഷന്റെ (എസ്.എസ്.എ) റിപ്പോര്‍ട്ടിലെ എം.ഡി.എം.എ ഉപയോഗിക്കുന്നവരിലെ മരണകാരണം 55 ശതമാനവും ഹൃദയാഘാതവും 30 ശതമാനം അപകടമരണവും 13 ശതമാനം ആത്മഹത്യയും 2 ശതമാനം കൊലപാതകവും എന്ന് വ്യക്തമാക്കുന്നുണ്ട്. 25-നും 34-നും ഇടയില്‍ പ്രായമുള്ള യുവാക്കളിലാണ് ലഹരിമരണങ്ങള്‍ സംഭവിക്കുന്നത്. അപ്രതീക്ഷിതമായ ഹൃദയാഘാതമാണ് കൂടുതല്‍ പേരുടെയും മരണകാരണം. സ്വയം കഴുത്തറത്ത് മരിക്കാന്‍ ശ്രമിക്കുന്നതും പ്രത്യേകിച്ചൊരു കാരണവുമില്ലാതെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊലപ്പെടുത്തുന്നതും തലച്ചോറില്‍ സംഭവിക്കുന്ന എം.ഡി.എം.എ വിഷബാധയുടെ ലക്ഷണങ്ങളാണെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ലക്ഷത്തില്‍ 12 പേര്‍ ആത്മഹത്യ ചെയ്തപ്പോള്‍ കേരളത്തിലെ നിരക്ക് 26 പേരാണ്.

എം.ഡി.എം.എ കഴിഞ്ഞാല്‍ എല്‍.എസ്.ഡി (ലിസര്‍ജിക് ആസിഡ് ഡൈ എത്തിലാമൈഡ് ആസിഡ്) എന്നാണ് അറിയപ്പെടുന്നത്. മാനസിക പ്രശ്‌നങ്ങളുണ്ടാക്കുന്ന ലഹരി ചുറ്റുപാടും കാഴ്ചപ്പാടും വികാരവുമെല്ലാം കൃത്രിമവത്കരിക്കുന്നു. സ്റ്റാമ്പായും കട്ടയായും കാപ്‌സ്യൂളായും ലഭിക്കുന്നു. കുത്തിവയ്ക്കാനും കഴിയും. തപാല്‍ സ്റ്റാമ്പിന്റെ മാതൃകയിലുള്ള കടലാസ് കഷണത്തിനുള്ളിലെ ഒരു തുള്ളിയായാണ് എല്‍.എസ്.ഡി. സ്റ്റാമ്പ് ലഭിക്കുക. ഇത് നാവിനടിയില്‍ വച്ച് അലിയിച്ചാണ് ഉപയോഗം. ഒരു സ്റ്റാമ്പിന് 1500 മുതല്‍ 3000 രൂപ വരെ വിലയുണ്ട്. ഉപയോഗിച്ചാല്‍ മാനസികനില തകരാറിലാകും. വിഷാദരോഗം പിടിപെടും.

ഉത്തേജകമരുന്നുകളുടെ ഗണത്തില്‍ ഉള്‍പ്പെടുന്ന മറ്റൊരു രാസലഹരിയാണ് കൊക്കെയ്ന്‍. ഇതിന്റെ ഉപയോഗം മൂലം തലച്ചോറിന്റെ പ്രവര്‍ത്തനം താളം തെറ്റും. ഹൃദയമിടിപ്പ് അസാധാരണ വേഗത്തിലാകും. രക്തധമനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു.

ഹെറോയിന്‍ മറ്റൊരു രാസലഹരിയാണ്. നിറം വെളുപ്പ് അല്ലെങ്കില്‍ ബ്രൗണ്‍ ആണ്. 10 ഗ്രാമിന് 1000 മുതല്‍ 2000 രൂപ വരെ വിലയുണ്ട്. ഹെറോയിന്‍ മാനസികനില തകരാറിലാക്കും. മാംസപേശികളെ ക്രമാതീതമായി ചൂടാക്കുന്നു. ഞെരമ്പുകളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കും. ഹൃദയവാല്‍വുകളില്‍ തകരാറ് സംഭവിക്കും. രാസഹലരിയില്‍ പെടാത്തതാണ് കഞ്ചാവ്. ഇന്ത്യയില്‍ 3.1 കോടി വ്യക്തികള്‍ കഞ്ചാവ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇവരില്‍ 25 പേര്‍ കഞ്ചാവ് ആസക്തിയുള്ളവരാണ്.

2007-ല്‍ നടത്തിയ പഠനമനുസരിച്ച്, കഞ്ചാവ് വലിക്കുമ്പോള്‍ പുകയില ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ദോഷങ്ങളാണ് സംഭവിക്കുക. 50-ല്‍പരം കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ കഞ്ചാവ് പുകയില്‍ അടങ്ങിയിട്ടുണ്ട്. ഹൃദയമിടിപ്പ് കൂടുന്നതിനാല്‍ ഹൃദയാഘാതത്തിന് കാരണമാകാം. ബോധക്ഷയം, ശ്വാസകോശ കാന്‍സര്‍, കരള്‍ രോഗങ്ങള്‍ എന്നിവയുണ്ടാകാം. രോഗപ്രതിരോധശേഷി കുറയും. സ്‌കിസോഫ്രീനിയ, വിഷാദം, ഉത്കണ്ഠ, ബുദ്ധിഭ്രമം, സംശയം, വ്യക്തിത്വ വൈകല്യങ്ങള്‍ തുടങ്ങിയ മാനസികപ്രശ്‌നങ്ങളും കഞ്ചാവ് ഉപയോഗം മൂലം ഉണ്ടാകും.

പുകവലിയില്‍ നിന്ന് മദ്യത്തിലേക്കും മദ്യത്തില്‍ നിന്ന് കഞ്ചാവിലേക്കും കഞ്ചാവില്‍ നിന്ന് കടുത്ത ലഹരിവസ്തുക്കളിലേക്കും പുതിയ തലമുറ വഴിമാറിയിട്ടുണ്ട്. വലിയ ലഹരികള്‍ക്ക് പണം കിട്ടാതെ വരുമ്പോള്‍ പശ, പെട്രോള്‍, ഇറേസര്‍, കറക്ഷന്‍ ഫ്‌ളൂയിഡ്, ഫിനോയില്‍ എന്നിവ ഉപയോഗിക്കുന്നവരുമുണ്ട്. ദ്രവരൂപത്തിലോ, ഖരരൂപത്തിലോ ഉള്ള അനേകം രാസവസ്തുക്കളുടെ സമ്മിശ്രപദാര്‍ത്ഥങ്ങളായ ഇവ ഇന്‍ഹാലന്റ് (Inhalants) രൂപത്തില്‍ ഉപയോഗിക്കുന്നു. ഇത്തരം പദാര്‍ത്ഥങ്ങള്‍ ശ്വസിക്കുമ്പോള്‍ ഹൃദയത്തിന് ആവശ്യമായ ഓക്‌സിജന്‍ കിട്ടാതെ വരുന്നതു മൂലം പെട്ടെന്നുള്ള മരണം (Sudden Sniffing Death) സംഭവിക്കാനിടയുണ്ട്. ഛര്‍ദി, തലകറക്കം, സ്ഥലകാലബോധമില്ലായ്മ, ഹൃദയാഘാതം, മിഥ്യാഭ്രമങ്ങള്‍, അപസ്മാരം പോലുള്ള രോഗാവസ്ഥ, ശാരീരിക അവയവങ്ങളുടെ ഏകോപനമില്ലായ്മ എന്നിവ സംഭവിക്കാം. ഭാഗീകമായി ഓര്‍മ്മശക്തി നഷ്ടപ്പെടാം.

എല്ലാ ലഹരിപദാര്‍ത്ഥങ്ങളും സര്‍വ്വനാശത്തിലേക്കുള്ള വഴിയാണ് തുറക്കുന്നത്. ഒരിക്കല്‍ പോലും അവ പരീക്ഷിച്ചുനോക്കാന്‍ ശ്രമിക്കരുത്. തലച്ചോറിലാണ് എല്ലാ ലഹരികളും നാശം വിതക്കുന്നത്. തലച്ചോറിലെ നാശം ചികിത്സിച്ചു സുഖമാക്കുക അത്ര എളുപ്പമല്ല. ‘പെട്ടാല്‍ പെട്ടു’ എന്നോര്‍ക്കുക. കരുതലും ജാഗ്രതയും പുലര്‍ത്തുക, ലഹരികളെ പൂര്‍ണ്ണമായും ഒഴിവാക്കുക; ജീവിതമാണ് ലഹരിയെന്ന് തിരിച്ചറിയുക.

അഡ്വ. ചാര്‍ളി പോള്‍ MA.LL.B.,DSS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.