“പ്രാർത്ഥനയുടെ ഫലപ്രാപ്തി ഞാൻ നേരിട്ട് അനുഭവിച്ചു”: അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപെട്ട പുരോഹിതൻ

അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപെട്ട ഏറ്റവും അവസാനത്തെ പുരോഹിതനാണ് ജിയോവാന്നി സ്‌കെലസ്. താലിബാന്റെ അധിനിവേശത്തിനു തൊട്ടുമുൻപ് വരെ അഫ്ഗാനിസ്ഥാനിലെ ഒരേയൊരു ക്രൈസ്തവ ദൈവാലയത്തിൽ പുരോഹിതനും വിശ്വാസികളുടെ ആത്മീയ പിതാവായും പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. ആദ്യ വിമാനത്തിൽ തന്നെ രാജ്യം വിടാൻ കഴിയുമായിരുന്ന ഫാ. സ്‌കെലസ് കാബൂളിൽ നിന്നുള്ള നാല് മിഷനറിമാരെയും 14 വൈകല്യമുള്ള കുട്ടികളെയും രണ്ട് വിശ്വാസികളെയും കൂടെ കൊണ്ട് പോരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു.

“കാബൂളിലെ അവസാന നാളുകൾ എളുപ്പമല്ല. രാജ്യംവിടാൻ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. പക്ഷെ എപ്പോൾ അത് സംഭവിക്കുമെന്നു ഞങ്ങൾക്ക് അറിയില്ലായിരുന്നു. തികച്ചും ആശങ്കാജനകമായ കാത്തിരിപ്പായിരുന്നു അത്. ഒന്നിലധികം തവണ ഞങ്ങൾ പോകാൻ തയ്യാറായതാണ്. പക്ഷെ നടന്നില്ല. ഇത് ഞങ്ങളിൽ വളരെയധികം സമ്മർദ്ദമുണ്ടാക്കിയെങ്കിലും എല്ലാം നന്നായി പരിണമിച്ചു,” ഫാ. ജിയോവാന്നി പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ നിന്ന് അദ്ദേഹം പടിയിറങ്ങിയതോടെ രാജ്യത്ത് കത്തോലിക്കാ സഭയുടെ സാന്നിധ്യം പൂർണ്ണമായും ഇല്ലാതായി.

“വലിയ ആക്രമണങ്ങൾ ഉണ്ടായിരുന്നെങ്കിൽ കൂടിയും പ്രാർത്ഥന എത്രത്തോളം ഫലപ്രദമാണെന്ന് നേരിട്ട് അനുഭവിച്ചറിഞ്ഞു. ലോകത്തിലെ എല്ലാ ഭാഗങ്ങളിലുമുള്ള ആളുകൾ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു. അത് ഫലം കണ്ടതിനാലാണ് ഞങ്ങൾ സുരക്ഷിതരായി എത്തിച്ചേർന്നത്.” ഫാ. ജിയോവന്നി തങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ച ലോക ജനതയോട് നന്ദി പറഞ്ഞു. ഏഴുവർഷത്തിനിടയിൽ സംഭവിക്കാത്തത് നടന്നപ്പോൾ തിരികെ വരാൻ നിർബന്ധിതനായതാണ് താനെന്നും കൂടുതൽ സുരക്ഷ ഉറപ്പുണ്ടെങ്കിൽ തീർച്ചയായും അഫ്ഗാനിസ്ഥാനിലേക്ക് തിരികെ പോകാൻ സന്നദ്ധനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.