അപ്പായ്ക്കിപ്പോ ഞങ്ങളെക്കാളും കാശിനോടാണ് ഇഷ്ടം!

    ബിനീഷ് പാമ്പയ്ക്കല്‍

    2018 നവംബർ മാസത്തിലാണ് ബിനീഷ് ആ കുറിപ്പ് എഴുതിയത്. മോളുടെ വാക്കുകൾ തീ പോലെ മനസ്സിനെ പൊള്ളിച്ചപ്പോൾ എഴുതാതിരിക്കാൻ കഴിഞ്ഞില്ല. എഴുതിയത്‌ പലരും വായിച്ചു; ഷെയർ ചെയ്തു; അത്ര ഹൃദയസ്പർശിയായിരുന്നു ആ വിവരണം. മക്കളുടെയടുത്ത് ചിലവഴിക്കാൻ സമയമില്ലാത്ത, എന്നാൽ അവർക്കുവേണ്ടി മാത്രം കഷ്ടപ്പെടുന്ന എല്ലാ അപ്പനമ്മമാരും ഇത് വായിച്ചിരിക്കണം. അതിനായി ലൈഫ് ഡേ ആ കുറിപ്പ് പുനർപ്രസിദ്ധീകരിക്കുന്നു.

    “അപ്പായ്ക്കിപ്പോ കാശിനോടാണ് ഇഷ്ടം. ഞങ്ങളോട് ഒരു ഇഷ്ടവുമില്ല. ഞങ്ങളുടെ അടുത്ത് ഇരിക്കാൻ പോലും സമയമില്ല…” ഒൻപതു വയസ്സുകാരിയായ എന്റെ മൂത്തമോൾ ഏകദേശം ഒന്നര വർഷം മുൻപ് അവരുടെ അമ്മയോട് – എന്റെ ഭാര്യയോട് പറഞ്ഞതാണ് ഈ വാക്കുകൾ.

    തീരാത്ത തിരക്കുകൾ

    കേട്ടപ്പോൾ ആദ്യം മനസ്സിൽ വന്നത് നിരാശയാണ്. ഇവർക്കുവേണ്ടി ഇങ്ങനെ കിടന്ന് ഓടിയിട്ട് ഇതാണല്ലോ കിട്ടിയത് എന്നാണ് മനസ്സിൽ ആദ്യം തോന്നിയ വികാരം. പക്ഷെ, നിമിഷങ്ങൾക്കകം ആ വികാരം സങ്കടത്തിലേക്ക് മാറുകയായിരുന്നു. അവൾ പറഞ്ഞത എത്ര ശരിയാണ്. ഏകദേശം ആറു മാസത്തോളം വീട്ടിൽ തന്നെ ഇരിപ്പില്ലായിരുന്നു. ഭാര്യ പൂർണ്ണഗർഭിണിയായിരുന്നെങ്കിലും വീട്ടിൽ എന്റെ അപ്പനും അമ്മയും ഉണ്ടല്ലോ എന്നു വിചാരിച്ച് ഓട്ടമായിരുന്നു. അതിന്റെ ദേഷ്യം ഭാര്യക്ക് ഇപ്പോഴും ഉണ്ടെന്നത് വേറൊരു സത്യം.

    എന്തിനാണെന്നോ, എവിടെ ചെന്ന് നിൽക്കുമെന്നോ ഒരു വ്യക്തതയും ഇല്ലായിരുന്നെങ്കിലും ഒരു വല്ലാത്ത ഓട്ടം. വിചാരിച്ച കാര്യങ്ങൾ നടന്നുവെങ്കിലും എന്തുനേടി എന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമായി തന്നെ അവശേഷിക്കുന്നു. മിക്കവാറും ദിവസങ്ങളിൽ രാത്രി വൈകി വീട്ടിൽ വരുമ്പോൾ കുഞ്ഞുങ്ങൾ ഉറങ്ങിയിട്ടുണ്ടാകും. രാവിലെ എഴുന്നേറ്റ് നേരത്തെ പോകുന്നതു കാരണം കുഞ്ഞുങ്ങളെ അപ്പോഴും കാണില്ല. പലപ്പോഴും എന്നെ വിളിച്ച് “അപ്പാ, എപ്പോഴാ വരുന്നത്?” എന്ന ചോദ്യത്തിന് “ഉടനെ വരാമെടാ” എന്ന ഉത്തരം.

    എന്റെ അപ്പന്റെ ഓർമ്മ

    എന്തായാലും, കുഞ്ഞ് അത് പറഞ്ഞതിനു ശേഷമാണ് ചിന്തിച്ചത്? എന്തിനു വേണ്ടിയാണ് ഈ ഓടുന്നത്? ആർക്കു വേണ്ടിയാണ് ഈ ഓട്ടം? ഈ കാശെല്ലാം കൂട്ടിവച്ചിട്ട് വീട്ടിൽ വരുമ്പോൾ കുട്ടികളുടെ ചിരിക്കുന്ന മുഖം കാണാൻ കഴിഞ്ഞില്ലെങ്കിൽ എന്ത് വിലയാണ് ഈ സമ്പാദ്യത്തിനൊക്കെ? അവരുടെ കൂടെ അൽപനേരം ചിലവഴിക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്ത് ജീവിതമാണിത്?

    പുറകോട്ട് വലിഞ്ഞപ്പോൾ പലതും നഷ്ടമായെങ്കിലും എനിക്ക് സന്തോഷമായിരുന്നു. ആ കുഞ്ഞുമുഖങ്ങളിൽ വിരിയുന്ന ചിരിക്ക് കോടികളുടെ വിലയാണെന്ന് മനസ്സിലാക്കിയപ്പോൾ ഞാൻ സത്യത്തിൽ ജയിക്കുകയായിരുന്നു. ഈ ഒരു പ്രായത്തിൽ അവർക്ക് വേണ്ടത് എന്റെ സാമീപ്യമാണെന്ന് ഞാൻ തിരിച്ചറിയാൻ ഒരു ഒൻപത് വയസ്സുകാരിയുടെ വാക്കുകൾ വേണ്ടിവന്നു. എത്ര നിസ്സാരരാണ് നമ്മള്‍എന്ന് എന്നെ പഠിപ്പിച്ച വാക്കുകൾ.

    ചെറുപ്പത്തിൽ, ഏകദേശം 10 വയസ്സ് വരെ ഒന്നോ രണ്ടോ വർഷത്തിൽ ഒരിക്കൽ മാത്രം അവധിക്ക് വീട്ടിൽ വരുമ്പോൾ കണ്ടിരുന്ന അതിഥിയായിരുന്നു എനിക്ക് എന്‍റെ അപ്പൻ. ഇരുപത്തി ഒന്നാമത്തെ വയസ്സിൽ എന്റെ അപ്പനെ കിലോമീറ്ററുകൾക്കപ്പുറത്ത് നിന്ന് ഫോൺ വിളിച്ച് ഞാൻ കരഞ്ഞപ്പോൾ, പിറ്റേദിവസം വണ്ടി പിടിച്ച് എന്റെ അടുത്തെത്തിയ സ്നേഹമായിരുന്നു എന്റെ അപ്പൻ. ബിരുദാനന്തര ബിരുദത്തിനു പഠിക്കുമ്പോൾ, അപ്പനെ കെട്ടിപ്പിടിച്ച് കിടന്നപ്പോൾ, അപ്പൻ പറഞ്ഞ വാക്കുകൾ ഇന്നും കണ്ണുകളെ ഈറനണിയിക്കും. “ചെറുപ്പത്തിൽ നിന്നെയൊക്കെ കെട്ടിപ്പിടിച്ച് കിടക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. അതിന്റെ സങ്കടം ഇപ്പോ മാറിയെടാ മോനേ…” അതുവരെ കർക്കശക്കാരനായ – പട്ടാളച്ചിട്ടയോടെ ഞങ്ങളെ വളർത്തിയ അപ്പന്റെ – നല്ലവണ്ണം തല്ലിത്തന്നെ വളർത്തിയ അപ്പന്റെ വേറൊരു മുഖമാണ് ഞാനന്ന് കണ്ടത്.

    അപ്പൻ കനപ്പിച്ച് നോക്കിയപ്പോൾ നിക്കറിൽ മൂത്രമൊഴിച്ചിട്ടുള്ള ഞാൻ, അപ്പന്റെ മുഖത്ത് പൊടിഞ്ഞ കണ്ണുനീർ തുടച്ചിട്ട് “ഇതിപ്പോ അപ്പനാണോ ഞാനാണോ മകൻ?” എന്ന് ചോദിക്കുമ്പോഴും എന്റെ ഉള്ളിൽ ആശ്ചര്യമായിരുന്നു. ഇത്രയ്ക്ക് സ്നേഹം ഉള്ളിലൊളിപ്പിച്ച് വയ്ക്കാൻ ഒരാൾക്ക് എങ്ങനെ കഴിയും? എന്തിനാണീ സ്നേഹമെല്ലാം ഒളിപ്പിച്ച് വച്ചിരുന്നത്? ചോദിച്ചില്ല. കാരണം, ഉള്ളതെല്ലാം പോരട്ടെ എന്ന സ്വാർത്ഥത അപ്പോഴേയ്ക്കും തലയ്ക്ക് പിടിച്ചിരുന്നു.

    എന്റെ മകൾ എന്നെപ്പറ്റി പറഞ്ഞപ്പോൾ എന്റെ അപ്പനെ എനിക്കോർമ്മ വന്നതിനു കാരണം, എന്റെ അപ്പന് കുട്ടികളായിരുന്ന ഞങ്ങളുടെ കൂടെ ചിലവഴിക്കാൻ പറ്റാത്തതിന്റെ പേരിൽ ഇന്നും മനസ്സിൽ അടക്കിവെച്ചിരിക്കുന്ന, പ്രകടിപ്പിക്കാൻ പറ്റാതിരുന്ന സ്നേഹത്തെകുറിച്ചാണ്. അത് പ്രകടിപ്പിക്കാൻ നീണ്ട 12 വർഷങ്ങൾ കാത്തിരിക്കേണ്ടി വന്ന അപ്പന്റെ ദയനീയമായ അവസ്ഥയെക്കുറിച്ചാണ്. പ്രകടിപ്പിക്കാൻ കഴിയാത്ത സ്നേഹം ഹൃദയത്തിനുള്ളിൽ ഒതുക്കിവച്ചിരിക്കുന്ന ഒരു മനുഷ്യന്റെ വിഹ്വലതകൾ അന്നാണെനിക്ക് വ്യക്തമായത്. ഇപ്പൊ ഒരു വ്യക്തതയുണ്ട്. ജീവിതത്തിൽ സ്നേഹമുണ്ട്. എങ്ങോട്ടാണെന്ന ലക്ഷ്യബോധമുണ്ട്. കുഞ്ഞുങ്ങൾ തള്ളിപ്പറയില്ലെന്ന ആത്മവിശ്വാസമുണ്ട്. അപ്പനും അമ്മയും പണത്തിനു പിന്നാലെ, കൂടുതൽ കാശ് ഉണ്ടാക്കാൻ വേണ്ടി ഓടുന്ന ഒരു ജീവിതമാണ് പല മക്കളും കണ്ടു വളരുന്നത്. എന്തിനാണെന്നോ, എവിടെച്ചെന്ന് നിൽക്കുമെന്നോ അറിയില്ലാത്ത ഓട്ടം. ഒന്ന് നിന്ന് ചുറ്റുമുള്ളവരെ സ്നേഹിച്ചു നോക്കിയാൽ നമുക്ക് തന്നെ മനസ്സിലാകും ഈ ഓട്ടത്തിന്റെ വ്യർത്ഥത.

    പലപ്പോഴും നമ്മളെല്ലാം മറന്നുപോകുന്ന വലിയ സത്യമാണ് – സമ്പത്തിനെക്കാളും വിലയുള്ളതാണ് സ്നേഹമെന്ന സത്യം. ആർക്കും ഒരിക്കലും ഒരിടത്തും ഒളിച്ചു വയ്ക്കാനാവാത്ത സത്യം.

    ബിനീഷ് പാമ്പക്കൽ