അഫ്ഗാന്‍ മണ്ണില്‍ ക്രിസ്തു സാക്ഷ്യവുമായി ഇന്ത്യന്‍ സന്യാസിനി 

യുദ്ധഭീതി നിലനില്‍ക്കുന്ന ഇസ്ലാമിക രാഷ്ട്രമായ അഫ്ഗാനിസ്ഥാനില്‍ മിഷണറി ദൗത്യവുമായി ഇന്ത്യന്‍ സന്യാസിനി. വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച  മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിലെ അംഗമായ സി. തേരെസ ക്രസ്റ്റയാണ് അഫ്ഗാന്‍ മിഷന്‍ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

മാംഗ്ലൂരില്‍ പുനരധിവാസ കേന്ദ്രത്തില്‍ പതിനാലു വര്‍ഷമായി അദ്ധ്യാപികയായും നേഴ്‌സായും സേവനമനുഷ്ഠിച്ചു വരികയായിരുന്ന സിസ്റ്റര്‍ ത്രേസ്യ കാബുള്‍ പ്രോ ബാംബിനി അസോസിയേഷന്റെ കീഴിലുള്ള ചില്‍ഡ്രന്‍സ് സെന്ററിലായിരിക്കും സേവനം ചെയ്യുക.  യുദ്ധഭീതിയും അരക്ഷിതാവസ്ഥയും അഫ്ഗാനിലെ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാണെങ്കിലും അതെല്ലാം അതിജീവിച്ച് ശുശ്രൂഷ ചെയ്യുവാനാണ് സിസ്റ്റര്‍ തേരെസിയയുടെ തീരുമാനം. രാജ്യത്തെ സ്വതന്ത്ര മിഷണറി പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വമുള്ള ബാര്‍ണബൈറ്റ് വൈദികന്‍ ഫാ. ജിയോവാനി സ്‌കാലസേയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

2006 ല്‍ ഗുണേലിയന്‍ മിഷണറി ഫാ. ജിയന്‍കാര്‍ലോ പ്രാവട്ടോനിയാണ് പ്രോ ബാംബിനി ഓഫ് കാബൂള്‍ എന്ന സംഘടനക്ക് രൂപം നല്കിയത്. 2001-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നടത്തിയ ക്രിസ്തുമസ് സന്ദേശമനുസരിച്ച് അഫ്ഗാന്‍ കുട്ടികളുടെ സംരക്ഷണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പ്രോ ബാംബിനി ഓഫ് കാബൂള്‍. നിരാലംബരും അനാഥരുമായ നാല്പതോളം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസമാണ് സംഘടന ഏറ്റെടുത്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.