ജർമ്മനിയിലെ ട്യുണെ കോൺവെന്റിലെ 76 ഫ്രാൻസിസ്‌ക്കൻ സിസ്റ്റേഴ്സിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. കൊറോണ വൈറസ് കേസുകൾ കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ആഴ്ച്ച പ്രാദേശിക ആരോഗ്യ അധികൃതർ കോൺവെന്റ് സീൽ ചെയ്തു.
രോഗബാധിതരായ സിസ്റ്റേഴ്സ് ഭൂരിഭാഗവും പ്രായാധിക്യമുള്ളവരാണ്. കോൺവെന്റിലെ നഴ്‌സിംഗ് ഹോം, അടുക്കള എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നവർക്കും പരിശോധന നടത്തിയിട്ടുണ്ട്. ഇവർ നടത്തുന്ന ബോർഡിങ് സ്‌കൂളിലും പരിശോധന കർശനമാക്കി. ജർമ്മനിയിലുടനീളം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,604 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 388 പേർ കോവിഡ് -19 മൂലം മരണമടഞ്ഞതായും രോഗ നിയന്ത്രണത്തിനുള്ള ദേശീയ കേന്ദ്രമായ റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു.
ജർമ്മനിയിൽ ചെറുപ്പക്കാർക്കിടയിൽ പുതിയ കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും പ്രായമായവരിൽ ഇവ വർദ്ധിച്ചുവരികയാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.