52ാമത് അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ തുടക്കമായി

വിശുദ്ധ കുര്‍ബാനയിലെ ക്രിസ്തുസാന്നിധ്യം പ്രഖ്യാപിച്ച് 52ാമത് അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ തുടക്കമായി. ബുഡാപെസ്റ്റിലെ ഹീറോസ് സ്‌ക്വയറില്‍ ഞായറാഴ്ച വൈകുന്നേരം നാലിന് കര്‍ദ്ദിനാള്‍ ആഞ്ചലോ ബഞ്ഞാസ്‌കോ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. സങ്കീര്‍ത്തനം 87 -ല്‍ നിന്നും അടര്‍ത്തിയെടുത്ത ‘എല്ലാ ഉറവകളും അങ്ങില്‍ നിന്നാണ്’ എന്ന ആപ്തവാക്യവുമായിട്ടാണ് 52-മത് രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുക.

സീറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ച് തലശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി കോണ്‍ഗ്രസില്‍ സംബന്ധിക്കുന്നുണ്ട്. സെപ്റ്റംബര്‍ ഒന്‍പതിന് അദ്ദേഹം അന്തര്‍ദേശീയ ദൈവശാസ്ത്ര പഠനശിബിരത്തില്‍ പ്രബന്ധം അവതരിപ്പിക്കും. സമാപനദിവസമായ 12 -ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കും. കത്തോലിക്കാ വിശ്വാസികളില്‍ ദിവ്യകാരുണ്യഭക്തി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് ആരംഭിച്ചത്.

1881 -ല്‍ ഫ്രാന്‍സിലെ ലില്ല് നഗരത്തിലാണ് ആദ്യത്തെ കോണ്‍ഗ്രസ് സമ്മേളനം നടന്നത്. 1964 -ല്‍ ബോംബെയില്‍ വച്ചു നടന്ന 38ാമത് കോണ്‍ഗ്രസില്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ സംബന്ധിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.