നിരാശയിൽ നിന്നു കരകയറാൻ സഹായിക്കുന്ന അഞ്ചു വിശുദ്ധർ

ആധുനിക തലമുറയ്ക്ക് മാനസികാരോഗ്യം എന്നത് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. കാരണം, ഇന്ന് വിഷാദ രോഗികളുടെയും നിരാശ ബാധിതരുടെയും എണ്ണം നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ ഈ വിഷാദ രോഗത്തിനെതിരെയുള്ള പോരാട്ടത്തിൽ അഞ്ച് വിശുദ്ധരുടെ മാധ്യസ്ഥം നമുക്ക് യാചിക്കാം.

1. വി. ഫ്രാൻസിസ് ഡി സെയിൽസ്

ദയയുടെ വിശുദ്ധൻ എന്നാണ് വിശുദ്ധ ഫ്രാൻസിസ് ഡി സെയിൽസ് അറിയപ്പെട്ടിരുന്നത്. അദ്ദേഹം വളരെ ചെറുപ്പമായിരുന്നപ്പോൾ, സ്വന്തം നാശത്തെക്കുറിച്ച് നിരന്തരം ചിന്തിക്കാൻ തുടങ്ങി. ഇത് നരകത്തിലേക്ക് പോകുമെന്ന് വിശ്വസിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഈ ചിന്ത അദ്ദേഹത്തിന്റെ മനസമാധാനം നഷ്ടപ്പെടുത്തി. വിശപ്പ് ഇല്ലാതാവുകയും ഉറക്കമില്ലാത്ത രാത്രികൾ അനുഭവിക്കാനും ഇത്തരം ചിന്തകൾ ഇടയാക്കി. ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്തു. ഭ്രാന്തമായ ഒരു അവസ്ഥയിൽ അദ്ദേഹം എത്തി. ഈ ഒരു സാഹചര്യത്തിൽ പരിശുദ്ധ മറിയത്തിന്റെ രൂപത്തിന്റെ മുന്നിൽ മുട്ടുകുത്തി അദ്ദേഹം എത്രയും ദയയുള്ള മാതാവേ, എന്ന ജപം ചൊല്ലി പ്രാർത്ഥിച്ചു. അങ്ങനെ അത്ഭുതകരമായി സമാധാനം വീണ്ടെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

2. വി. കൊച്ചുത്രേസ്യാ

വി. കൊച്ചുത്രേസ്യയ്ക്ക് ചെറുപ്പത്തിൽ ഒരു രോഗംബാധിച്ചു. അതിന്റെ ലക്ഷണങ്ങൾ വിഷാദരോഗത്തോട് സാമ്യമുള്ളതായിരുന്നു. പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ട് ‘പുഞ്ചിരിക്കൂ’ എന്ന് ആഹ്വാനം ചെയ്തു. അതനുസരിച്ച് പുഞ്ചിരിക്കുകയും പരിശുദ്ധ അമ്മ എന്റെ വിഷമം എല്ലാം മാറ്റുകയും ചെയ്തുവെന്ന് വി. കൊച്ചുത്രേസ്യാ പറയുന്നുണ്ട്. അതിനാൽ പരിശുദ്ധ അമ്മയോട് വിഷമാവസ്ഥയിൽ പ്രാർത്ഥിക്കണമെന്ന് വി. കൊച്ചുത്രേസ്യ ഓർമ്മിപ്പിക്കുന്നു.

3. വി. ജോൺ ഓഫ് ഗോഡ്

രോഗം മൂലം ആരോഗ്യം നഷ്ടപ്പെടുന്നത് വരെ നിരന്തരം ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത ഒരു വ്യക്തിയാണ് വി. ജോൺ. ആശുപത്രികളിൽ ജോലി ചെയ്യുന്നവരുടെ രക്ഷാധികാരി എന്നാണ് വിശുദ്ധൻ അറിയപ്പെടുന്നത്. വിഷാദരോഗം ബാധിക്കുമ്പോൾ അദ്ദേഹത്തിന്റെ മാധ്യസ്ഥം യാചിച്ച് പ്രാർത്ഥിക്കാം.

4. വി. ഫ്ലോറ ഡി ബ്യൂലിയു

സന്യാസിനിയാകുവാൻ കോൺവെന്റിൽ പ്രവേശിച്ചത് മുതൽ നിരവധി ആത്മീയ പരീക്ഷണങ്ങൾ നേരിടേണ്ടി വന്നു. തീവ്രവും നീണ്ടുനിൽക്കുന്നതുമായ വിഷാദ രോഗം ഫ്ലോറയെ ബാധിച്ചു. ഭ്രാന്താണെന്ന് പോലും സുഹൃത്തുക്കൾ അവളെ കുറിച്ച് പറഞ്ഞു. വിശ്വസ്തനായ തന്റെ കുമ്പസാരക്കാരന്റെ സഹായത്തോടെ അവളുടെ ആത്മീയ ജീവിതത്തിൽ വളരെയധികം മുന്നേറ്റം ഉണ്ടായി. ഒടുവിൽ ദൈവം അവൾക്ക് അനേകം കൃപകൾ നൽകി അനുഗ്രഹിച്ചു.

5. വി. ഹിൽ‌ഗാർഡ് ബിൻ‌ഗെൻ

പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബെനഡിക്റ്റൈൻ സന്യാസിനിയായിരുന്നു ബിൻഗെനിലെ വി. ഹിൽ‌ഗാർഡ്. അദ്ദേഹത്തിന് ദൈവത്തിന്റെ നിരവധി ദർശനങ്ങൾ ലഭിച്ചെന്നും അതിന്റെ ഫലമായി ധാരാളം മെഡിക്കൽ പുസ്തകങ്ങൾ രചിച്ചെന്നും പറയപ്പെടുന്നു. വിഷാദം പോലുള്ള രോഗങ്ങളെ നേരിടാൻ ഈ ജർമ്മൻ സന്യാസി ചില ചികിത്സകൾ കണ്ടെത്തിയിരുന്നു.

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.