മക്കളെ നല്ലവരാക്കാം; വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളുടെ ജീവിതം അനുകരിക്കാം

    കുട്ടികളെ എങ്ങനെ വളര്‍ത്തും? ഇതിന് ധാരാളം ഉത്തരങ്ങള്‍ ലഭ്യമാണ്. എന്നാല്‍, കുഞ്ഞുങ്ങളെ എങ്ങനെ വിശുദ്ധരായി വളര്‍ത്തും എന്ന ചോദ്യത്തിന് ഉത്തരം വളരെ വിരളം. ഈ ബൃഹത്തായ ചോദ്യത്തിന് ജീവിതംകൊണ്ട് ഉത്തരം നല്‍കിയ രണ്ടു വ്യക്തികളുണ്ട്. അത് ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ വിശുദ്ധ ലൂയീസും വിശുദ്ധ സെലിയും ആണ്. അവരുടെ വിശുദ്ധമായ ജീവിതം മകളെയും ഒപ്പം അവരെയും വിശുദ്ധരാക്കി.

    ഇന്ന് കുട്ടികളെ വിശുദ്ധരായി വളര്‍ത്തിയെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ചെറുപുഷ്പത്തിന്റെ വിശുദ്ധരായ മാതാപിതാക്കള്‍ നല്‍കുന്ന 5 പ്രായോഗിക വിദ്യകള്‍ ഇതാ…

    1. ജനിച്ച ഉടന്‍തന്നെ ഓരോ കുട്ടിയെയും ദൈവത്തിന് സമര്‍പ്പിക്കുക

    “കര്‍ത്താവേ, ഈ കുട്ടിയെ നിനക്ക് സമര്‍പ്പിക്കുവാനുള്ള അനുഗ്രഹം എനിക്ക് നല്‍കണമേ, ഈ കുട്ടിയുടെ ആത്മാവിനെ ഒന്നുംതന്നെ കളങ്കപ്പെടുത്തരുതേ” എന്ന പ്രാര്‍ത്ഥനയോടെ തങ്ങള്‍ക്കുണ്ടായ ഓരോ കുട്ടിയെയും ദൈവത്തിന് സമര്‍പ്പിക്കുന്ന പതിവ് സെലിക്കുണ്ടായിരുന്നു. തന്റെ ഓരോ കുട്ടിയും വിശുദ്ധന്‍/വിശുദ്ധ ആകണമെന്ന് സെലി ആഗ്രഹിച്ചിരുന്നു. പിന്നീടാകട്ടെ എന്ന് കരുതിയിരിക്കാതെ അവള്‍ അതിനുവേണ്ടി യത്നിക്കുവാന്‍ തുടങ്ങി. പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി.

    ഈ സമര്‍പ്പണരീതി നമുക്കും പ്രചോദനമാകട്ടെ. ഈ സമര്‍പ്പണത്തിന്റെ ഫലങ്ങള്‍ ഉടന്‍തന്നെ ലഭിച്ചുവെന്ന് വരികയില്ല. എങ്കിലും വിശ്വാസത്തോടെ, പ്രാര്‍ത്ഥനയോടെ ദൈവം നല്‍കുന്ന കുഞ്ഞിനെ അവിടുത്തെ സന്നിധിയില്‍ പൂര്‍ണ്ണമായും സമര്‍പ്പിക്കുക.

    2. കവിഞ്ഞൊഴുകുന്ന വാത്സല്യത്തോടെ നിങ്ങളുടെ കുട്ടികളെ സ്നേഹിക്കുക ‍

    പുറമേ പരുക്കനായിരുന്നുവെങ്കിലും തന്റെ പിതാവ് അതിയായി സ്നേഹിച്ചിരുന്നെന്നും മൃദുലമായ ഹൃദയത്തോടെയാണ് പെരുമാറിയിരുന്നതെന്നും ഒരമ്മയുടെ ഹൃദയത്തിനും അദ്ദേഹത്തെ കവച്ചുവെക്കാന്‍ കഴിയുകയില്ല എന്നുമാണ് മകളായ സെലിന്‍, തന്‍റെ പിതാവിനെക്കുറിച്ച് എഴുതിയിരിക്കുന്നത്.

    തന്റെ കുട്ടികളെ ചെറിയ ഓമനപ്പേരുകള്‍ വിളിച്ചുകൊണ്ടാണ്‌ ലൂയി തന്റെ സ്നേഹം കുട്ടികളോട് പ്രകടിപ്പിച്ചിരുന്നത്. തന്റെ മക്കളായ മേരിയെ ‘രത്നമെന്നും’ പൌളിനെ ‘മുത്തെന്നും’ സെലിനെ “ധീരയെന്നും’ ‘നല്ല ഹൃദയമുള്ള ലിയോണി’യെന്നും, തെരേസയെ ‘കൊച്ചു രാജ്ഞി’ എന്നുമാണ് അദ്ദേഹം വിളിച്ചിരുന്നത്. ഒരുപാട് സ്നേഹം നിങ്ങളുടെ കുട്ടികള്‍ ആഗ്രഹിക്കുന്നുണ്ടെന്ന കാര്യം നിങ്ങള്‍ ഒരിക്കലും മറക്കരുത്‌. വളരെയേറെ വാത്സല്യത്തോടെയാണ് ലൂയീയും സെലിയും തങ്ങളുടെ കുട്ടികളെ സ്നേഹിച്ചത്. തങ്ങളുടെ സ്നേഹം കുട്ടികള്‍ മനസ്സിലാക്കുന്നുണ്ടെന്ന് അവര്‍ ഉറപ്പിക്കുകയും ചെയ്തിരുന്നു.

    ഇതേ അനുഭവം പകരാന്‍ നമുക്കും സാധിക്കണം. ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും അവരെ ലാളിക്കുവാനും സ്നേഹിക്കുവാനും നാം സമയം കണ്ടെത്തണം.

    3. നിങ്ങളുടെ കുട്ടി എത്ര ദുര്‍വാശിക്കാരനാണെങ്കിലും അസ്വസ്ഥനാകരുത്. ‍

    തന്റെ കുട്ടി വാശി പിടിക്കുമ്പോള്‍ ഒരിക്കലും വിഷമിക്കരുതെന്നാണ് സെലി തന്റെ സഹോദരന് എഴുതിയ കത്തില്‍ പറഞ്ഞിരിക്കുന്നത്. “നിന്റെ ജിയാന്നെ (മകള്‍) ദേഷ്യപ്പെടുന്നത് കാണുകയാണെങ്കില്‍ നീ അസ്വസ്ഥനാകരുത്. ഒരു നല്ല കുട്ടിയായി വളരുന്നതിന് അവളുടെ ആ ദേഷ്യപ്പെടല്‍ തടസ്സമാവുകയില്ല. എന്റെ പൗളിന്‍ രണ്ടു വയസ്സുവരെ ഇതുപോലെ തന്നെയായിരുന്നു. ഞാന്‍ അവളെയോര്‍ത്ത് എത്രമാത്രം സങ്കടപ്പെട്ടിട്ടുണ്ടെന്നറിയാമോ – ഇപ്പോള്‍ അവളാണ് എന്റെ ഏറ്റവും നല്ല കുട്ടി. ഞാന്‍ അവളെ ഒരിക്കലും മോശം മകളായി കണക്കാക്കിയിട്ടില്ല.”

    മാര്‍ട്ടിന്‍-സെലി ദമ്പതികള്‍ക്ക് കുസൃതിക്കാരിയായ പൗളിനെ മാത്രം നോക്കിയാല്‍ പോരായിരുന്നു. മറ്റു മക്കളെയും ശ്രദ്ധിക്കണമായിരുന്നു. മക്കളുടെ വികൃതികള്‍ മാതാപിതാക്കളെ വിഷമിപ്പിച്ചിരുന്നുവെങ്കിലും സെലിയും ലൂയീയും പൗളിന്റെ മാറ്റത്തിനായുള്ള തങ്ങളുടെ പ്രയത്നം ഉപേക്ഷിച്ചില്ല. പ്രാര്‍ത്ഥന അവസാനിപ്പിച്ചില്ല.

    ഈ മാതൃക നമുക്കും പാഠമാണ്. മക്കളുടെ സ്വഭാവവൈകല്യങ്ങളെ പ്രതി അസ്വസ്ഥരാകാതെ അവരുടെ മാറ്റത്തിനായി പ്രാര്‍ത്ഥിക്കുക. ശാന്തതയോടെ പ്രയത്നിക്കുക.

    4. കുട്ടികളുടെ മുന്‍പില്‍ നിങ്ങള്‍ കാരുണ്യത്തിന്റെ മാതൃകയാവുക ‍

    നമ്മുടെ ഓരോ പ്രവര്‍ത്തിയും നമ്മുടെ മക്കള്‍ നിരീക്ഷിച്ചു കൊണ്ടാണിരിക്കുന്നത്. ഇക്കാര്യം ഇന്ന് പല മാതാപിതാക്കളും മറന്നുപോകുന്ന ഒരു വസ്തുതയാണ്. നല്ലതായാലും ചീത്തയായാലും അവര്‍ അതനുകരിക്കുന്നു. കാരണം, അവരുടെ മുന്നില്‍ അത് മാതാപിതാക്കള്‍ ചെയ്യുന്ന പ്രവര്‍ത്തിയാണ്. മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന കാര്യത്തില്‍ തങ്ങളുടെ കുട്ടികള്‍ക്ക് മാതൃകയാവും വിധമാണ് വിശുദ്ധരായ സെലി–മാര്‍ട്ടിന്‍ ദമ്പതികള്‍ ജീവിച്ചത്.

    ചെറിയ കാര്യങ്ങള്‍ക്കുപോലും കുടുംബത്തില്‍ പൊട്ടിത്തെറിക്കുന്ന സ്വഭാവമാണോ നമുക്കുള്ളത്? അതോ ശാന്തതയോടെ നേരിടുന്ന സ്വഭാവമാണോ ഉള്ളത്? നമ്മുടെ ഈ സ്വഭാവസവിശേഷതയാണ് നമ്മുടെ മക്കള്‍ അനുകരിക്കുക. അതിനാല്‍ കരുണയുടെയും എളിമയുടെയും പ്രവര്‍ത്തികള്‍ അനുകരിക്കുക. തീര്‍ച്ചയായും ഇതിനെ സ്വാംശീകരിക്കുവാന്‍ നിങ്ങളുടെ മക്കളും തയ്യാറാകും.

    5. കുഞ്ഞുങ്ങള്‍ക്കൊപ്പം കളിക്കുവാന്‍ സമയം കണ്ടെത്തുക

    തന്റെ അമ്മയെക്കുറിച്ച് സെലിന്‍ എഴുതിയിരിക്കുന്നത് നോക്കാം: “ഒരുപാട് ജോലികള്‍ ചെയ്യുവാനുണ്ടെങ്കിലും അമ്മ പലപ്പോഴും ഞങ്ങള്‍ക്കൊപ്പം വിനോദങ്ങളില്‍ ഏര്‍പ്പെട്ടു. അപ്പനും കളികളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. അദ്ദേഹം പലപ്പോഴും ഞങ്ങള്‍ക്കായി ചെറിയ കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കുകയും കളിക്കുകയും ഞങ്ങളോടൊപ്പം പാട്ടുപാടുകയും ചെയ്തു.”

    കുട്ടികള്‍ക്കൊപ്പം കളിക്കാതെ അവരെ ടെലിവിഷന്റെ മുന്നില്‍ പിടിച്ചിരുത്തുക എന്നത് ഇന്ന് പല മാതാപിതാക്കളും അനുവര്‍ത്തിക്കുന്ന കാര്യമാണ്. ഒരുതരത്തില്‍ ജീവിതത്തില്‍ നിന്നുള്ള ഒരു ഒളിച്ചോട്ടമാണത്. അത് മാറണം. ലൂയീസ്-സെലി ദമ്പതികളെപ്പോലെ മക്കളോടൊപ്പം ചിരിക്കുവാനും കളിക്കുവാനും സമയം കണ്ടെത്തുക. അത് അവരില്‍ വരുത്തുന്ന മാറ്റം ചെറുതായിരിക്കില്ല.

    വിശുദ്ധരായ ഈ മാതാപിതാക്കളുടെ നുറുങ്ങുവിദ്യകള്‍ ഒരുപക്ഷെ ലളിതമെന്ന് നമുക്കു തോന്നാം. എന്നാല്‍ പലപ്പോഴും തിരക്കുകള്‍ കൊണ്ടും ജീവിതവ്യഗ്രത കൊണ്ടും നാം കണ്ടില്ലെന്ന്‍ നടിക്കുന്ന കാര്യങ്ങളായിരിക്കും ഇവ.