പുൽക്കൂട്ടിലേയ്ക്ക് 22: എല്ലാം ഹൃദയത്തിൽ സംഗ്രഹിക്കുന്ന മറിയം

25 ആഗമനകാല പ്രാർത്ഥനകൾ: ഡിസംബർ 22 – എല്ലാം ഹൃദയത്തിൽ സംഗ്രഹിക്കുന്ന മറിയം

വചനം

“മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില് സംഗ്രഹിച്ച്‌ ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു” (ലൂക്കാ 2:19).

വിചിന്തനം

ദൈവപുത്രന്റെ മനുഷ്യവതാര രഹസ്യം മുഴുവൻ ഹൃദയത്തിൽ സൂക്ഷിച്ച മറിയമാണ് ആഗമനകാല പ്രാർത്ഥനയിലെ ഇന്നത്തെ നമ്മുടെ മാതൃക. വചനം ഹൃദയത്തിൽ സംഗ്രഹിച്ച മറിയം തന്റെ ഉദരത്തിൽ മാത്രമല്ല, ഹൃദയത്തിലും പുൽക്കൂട് ഒരുക്കിയവളാണ്. വചനം നമ്മുടെ ഹൃദയത്തിൽ വേരുറപ്പിച്ചാൽ ഹൃദയം പുൽക്കൂടായി എന്നു നാം മനസ്സിലാക്കണം. ദൈവവചനത്തോടൊത്ത് യാത്ര ചെയ്യുമ്പോൾ ഉണ്ണീയേശുവിനു വസിക്കാൻ അനുയോജ്യമായ പുൽക്കൂടായി നാം സ്വയം മാറുകയാണ്.

പ്രാർത്ഥന

സ്വർഗ്ഗീയപിതാവേ, തിരുപ്പിറവിക്ക് ഞങ്ങൾ ഒരുങ്ങുമ്പോൾ നിന്റെ പ്രിയപുത്രിയായ മറിയത്തിന്റെ ജീവിതം ഞങ്ങൾക്കുള്ള വലിയ മാതൃകയാണല്ലോ. വചനവായനയിലൂടെയും ശ്രവണത്തിലൂടെയും ജീവിതത്തിലൂടെയും മാംസം ധരിച്ച വചനത്തിന് ജീവിതം കൊണ്ടു സാക്ഷ്യം നൽകാന്‍ ഞങ്ങളെ സഹായിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും, ആമ്മേൻ.

സുകൃതജപം

വചനമായ ഉണ്ണീശോയേ, നിന്നെ ഞാൻ ആരാധിക്കുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.