പുൽക്കൂട്ടിലേയ്ക്ക് 18: പുല്‍ത്തൊട്ടിയിലെ ശിശു

25 ആഗമനകാല പ്രാർത്ഥനകൾ – ഡിസംബർ 18: പുല്ത്തൊട്ടിയിലെ ശിശു

വചനം

“ഇതായിരിക്കും നിങ്ങള്ക്ക്‌ അടയാളം: പിള്ളക്കച്ച കൊണ്ട്‌ പൊതിഞ്ഞ്‌ പുല്ത്തൊട്ടിയില് കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള് കാണും” (ലൂക്കാ 2:12).

വിചിന്തനം

പുൽത്തൊട്ടിയിലെ ശിശു ലോകരക്ഷയാണ്. ദൈവം ചരിത്രത്തിന്റെ ഭാഗമായപ്പോൾ വാസസ്ഥലമാക്കിയത് ഒരു എളിയ പുൽത്തൊട്ടിയായിരുന്നു. അങ്ങനെ, മനുഷ്യചരിത്രത്തിൽ ഒരു പുതിയ പിറവി ബെത്ലേഹമിലെ പുൽത്തൊട്ടിയിൽ ആരംഭം കുറിക്കുന്നു. ആർക്കും, ഏറ്റവും എളിയവർക്കുപോലും സമീപിക്കാൻ കഴിയുന്ന ആ ശിശു ദൈവമാണ്. ലോകത്തിനു ജീവൻ നൽകാൻ പിതാവായ അയച്ച പ്രിയപുത്രനാണ്. വചനം മാംസമായി മന്നിൽ അവതരിച്ചതിന്റെ ഓർമ്മ ആഘോഷിക്കാനൊരുങ്ങുന്ന ഈ ആഗമനകാലത്തിൽ മണ്ണിന്റെ മണമുള്ള മക്കളായ നമുക്ക് ആ ശിശുവിലേയ്ക്ക് നടന്നടുക്കാം, അവനെ നമുക്കാരാധിക്കാം.

പ്രാർത്ഥന

പിതാവായ ദൈവമേ, ലോകരക്ഷയ്ക്കായി സ്വപുത്രനെ നൽകിയ അങ്ങേ സ്നേഹത്തെ ഞങ്ങൾ വാഴ്ത്തുന്നു. ആ ദിവ്യശിശു ഞങ്ങളെ ആശ്ലേഷിക്കുന്ന, കൂടെ നടക്കുന്ന ദിവ്യസ്നേഹമായി എന്നും കൂടെയുണ്ട്. ആ ദിവ്യപൈതലിന്റെ സാന്നിധ്യം ഞങ്ങളുടെ ജീവിതത്തിൽ അനുഭവിക്കാൻ ഞങ്ങളുടെ ഹൃദയങ്ങളും കണ്ണുകളും തുറക്കണമേ. അവന്റെ കൊച്ചുവാക്കുകൾക്കുനേരേ ചെവികൊടുക്കാൻ ഞങ്ങളെ പരിശീലിപ്പിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും, ആമ്മേൻ.

സുകൃതജപം

പുൽക്കൂട്ടിലെ ഉണ്ണീശോയേ, എന്റെ ആശ്രയമേ!

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.