ആഗോള മെത്രാന്‍സമിതിയുടെ പതിനാലാമത്തെ സമ്മേളനത്തിന് ഒരുക്കമായി

ആഗോള മെത്രാന്‍സമിതിയുടെ പതിനാലാമത്തെ സമ്മേളനത്തിന് ഒരുക്കമായി. ഈ വരുന്ന 2021 ഒക്ടോബര്‍ മാസത്തിലെ 9, 10 ദിവസങ്ങളില്‍ പ്രാരംഭ സമ്മേളനം വത്തിക്കാനില്‍ വച്ചു നടക്കും. ഈ സിനഡില്‍ ചര്‍ച്ചയ്ക്കും പഠനത്തിനും പ്രാര്‍ത്ഥനയ്ക്കുമായിട്ടുള്ള ഒരുക്കരേഖയാണ് വത്തിക്കാനിലെ പത്രസമ്മേളനത്തില്‍ വച്ച് പുറത്തിറക്കിയത്.

1967 -ല്‍ പോള്‍ ആറാമന്‍ പാപ്പ പോപ്പുളോരും പ്രോഗ്രസിയോ എന്ന തിരുവെഴുത്തു വഴി തുടങ്ങിവച്ച സഭയിലെ നവീകരണപ്രവര്‍ത്തനങ്ങളുടെ ഒരു പുതിയ തലത്തിലുള്ള വളര്‍ച്ചയാണ് ഈ സിനഡില്‍ ‘സിനഡാലിറ്റി’ എന്ന വിഷയം വഴി ചിന്തിക്കുന്നത് എന്നാണ് പത്രസമ്മേളനത്തില്‍ അറിയിച്ചത്. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം വഴി സഭയില്‍ എല്ലാ തലത്തില്‍ നിന്നും കൂട്ടായ്മയും സഹഗമനവും ഉളവാക്കാനുള്ള ഫ്രാന്‍സിസ് പാപ്പയുടെ പരിശ്രമമാണ് ഈ സിനഡില്‍ കാണുന്നത്. സഭാകൂട്ടായ്മയില്‍ എല്ലാവരുടെയും സ്വരം കേള്‍ക്കപ്പെടണം എന്നും ആരും മാറ്റിനിര്‍ത്തപ്പെടേണ്ടതല്ല എന്നുമൊക്കെയാണ് പാപ്പാ ആഗ്രഹിക്കുന്നത്.

വിവിധങ്ങളായ പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ക്കും വരങ്ങള്‍ക്കും അനുസരിച്ച് തിരുസഭയിലെ ചുമതലകളില്‍ പങ്കുവയ്ക്കുന്ന മനോഭാവം വളരണമെന്നും ഈ രേഖ പറയുന്നു. തിരുസഭ സ്വര്‍ഗ്ഗോന്മുഖം എന്നതു പോലെ ഭൂമിയിലും പരസ്പരം മുറിവുകള്‍ വച്ചുകെട്ടാനും ശുശ്രൂഷിക്കാനും ആണെന്ന് ഈ രേഖ പറയുന്നുണ്ട്. രാഷ്ട്രീയ , സാമൂഹിക, സാംസ്‌കാരിക തലങ്ങളില്‍ സഭാപരമായ ഇടപെടലുകള്‍ വഴി ദൈവസ്‌നേഹം പങ്കുവയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് നാം ഓരോരുത്തരും കാരണമാകണമെന്നും പാപ്പാ ആഗ്രഹിക്കുന്നുണ്ട്.

തിരുസഭയില്‍ സ്ത്രീകളും യുവജനങ്ങളും കുട്ടികളും തിരുസഭയിലെ ശബ്ദമാണ് എന്നും ഈ രേഖയില്‍ പറയുന്നുണ്ട്. ചരിത്രത്തില്‍ സംഭവിച്ച ക്ലെരിക്കലിസം കാരണം പലരുടെയും ശബ്ദം തഴയപ്പെടാന്‍ കാരണമായി എന്നും യേശു അപ്പസ്‌തോലന്മാരെ തിരഞ്ഞെടുത്തത് ശുശ്രൂഷയ്ക്കും കൂട്ടായ്മക്കും വേണ്ടിയാണ് എന്നും പറഞ്ഞാണ് ഈ പ്രാരംഭ പഠനരേഖ അവസാനിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.