നൂറ്റിമുപ്പത്തിയാറാമത് ചങ്ങനാശ്ശേരി അതിരൂപതാ ദിനാഘോഷം 2022 മെയ് 20 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 1.30 വരെ കോട്ടയം ഫൊറോനായുടെ നേതൃത്വത്തില്‍ ലൂര്‍ദ്ദ് ഫൊറോനാ പള്ളിയിലെ നിധീരിക്കല്‍ മാണിക്കത്തനാര്‍ നഗറില്‍ നടത്തപ്പെടുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഓണ്‍ലൈനായി സംഘടിക്കപ്പെട്ട അതിരൂപതാ ദിനാഘോഷം ഈ വര്‍ഷം ഓഫ്‌ലൈനില്‍ അവിസ്മരണീയമാക്കാനുള്ള വിപുലമായ ഒരുക്കങ്ങള്‍ നടന്നുവരുന്നു.
കേരളത്തിലെ അഞ്ച് ജില്ലകളില്‍ മുന്നൂറോളം ഇടവകകളിലായി എണ്‍പതിനായിരത്തോളം കുടുംബങ്ങളിലെ അഞ്ചു ലക്ഷത്തോളം വരുന്ന വിശ്വാസികളുടെ പ്രതിനിധികളും വൈദികരും സന്യസ്തപ്രതിനിധികളും പരിപാടികളില്‍ പങ്കെടുക്കും. അഭിവന്ദ്യ മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ഈ സംഗമത്തില്‍ അഭിവന്ദ്യ പിതാക്കന്മാരെ കൂടാതെ മറ്റ് വിശിഷ്ടവ്യക്തികളും സംബന്ധിക്കും.
അതിരൂപത നല്കുന്ന പരമോന്നത ബഹുമതിയായ എക്‌സലന്‍സ് അവാര്‍ഡ് അന്ന് സമ്മാനിക്കും. തങ്ങളുടെ പ്രത്യേകമായ ഇടപെടല്‍ കൊണ്ട് സഭയിലും സമൂഹത്തിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയവരെയും സംസ്ഥാന-ദേശീയ-അന്തര്‍ദ്ദേശീയ തലങ്ങളില്‍ അംഗീകാരം നേടിയ അതിരൂപതാംഗങ്ങളെയും പ്രത്യേകമായി ആദരിക്കും. അതിരൂപതയെ സംബന്ധിക്കുന്ന വിവിധ പ്രഖ്യാപനങ്ങളും അന്നു നടക്കും.
അതിരൂപതാ ദിനത്തിനു മുന്നോടിയായി 2022 മെയ് 15 ഞായറാഴ്ച അതിരൂപതയിലെ എല്ലാ പള്ളികളിലും ഇടവകതല ആഘോഷങ്ങള്‍ നടക്കും. അന്ന് ആഘോഷമായ വിശുദ്ധ കര്‍ബാനക്കു ശേഷം അതിരൂപതാദിനം വിളംബരം ചെയ്ത് പേപ്പല്‍ പതാക ഉയര്‍ത്തുകയും അതിരൂപതാ ആന്തം ആലപിക്കുകയും അതിരൂപതാദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്യും.
19-ാം തീയതി വ്യാഴാഴ്ച കുറവിലങ്ങാട് മര്‍ത്ത്മറിയം തീര്‍ത്ഥാടനകേന്ദ്രത്തിലെ നിധീരിക്കല്‍ മാണിക്കത്തനാരുടെ സ്മൃതിമണ്ഡപത്തില്‍ നിന്നും ഛായാചിത്ര പ്രയാണവും ചങ്ങനാശേരി അതിരൂപതയുടെ ആദ്യരൂപമായ കോട്ടയം വികാരിയാത്തിന്റെ പ്രഥമ ആസ്ഥാനമായ ഇടയ്ക്കാട്ടു പള്ളിയിലെ ദൈവദാസന്‍ മാര്‍ മാത്യു മാക്കില്‍ മെത്രാന്റെ കബറിടത്തിങ്കല്‍ നിന്നും ദീപശിഖാ പ്രയാണവും അതിരൂപതാ യുവദീപ്തി-SMYM, മിഷന്‍ ലീഗ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ കോട്ടയം ലൂര്‍ദ്ദ് പള്ളിയിലേക്ക് ക്രമീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് ആഘോഷമായ സായാഹ്നപ്രാര്‍ത്ഥനയും സഭൈക്യ കൂട്ടായ്മയും നടക്കും.
പരിപാടികളുടെ വിജയത്തിനായി അതിരൂപതാദിന ജനറല്‍ കണ്‍വീനർ മാര്‍ തോമസ് തറയില്‍, കോട്ടയം ഫൊറോനാ വികാരി റവ. ഡോ. ഫിലിപ്പ് നെല്‍പ്പുരപറമ്പിൽ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.