പ്രാര്‍ത്ഥനയില്ലെങ്കില്‍ സഭ വെറുമൊരു പുറന്തോടു മാത്രമായി തീരുമെന്നും സുവിശേഷവത്കരണത്തിന്റെ ദിശ തന്നെ നഷ്ടമാകുമെന്നും ഫലദായകമായ മാറ്റങ്ങള്‍ സഭയില്‍ സംഭവിക്കുകയില്ലെന്നും ഫ്രാന്‍സിസ് പാപ്പാ. പ്രാര്‍ത്ഥിക്കാന്‍ പഠിക്കുന്നതിന് ആനുപാതികമായി നാം വിശ്വാസത്തില്‍ വളരുമെന്നും പാപ്പ പറഞ്ഞു.
മാതാപിതാക്കളുടെയോ മുത്തശ്ശീ-മുത്തശ്ശന്മാരുടെയോ മടിയിലിരുന്നാണ് നമ്മില്‍ പലരും പ്രാര്‍ത്ഥനകള്‍ ഉരുവിടാന്‍ പഠിച്ചത്. ഉറങ്ങും മുമ്പ് പ്രാര്‍ത്ഥന ചൊല്ലാന്‍ അമ്മയും അപ്പനും പഠിപ്പിച്ചതിന്റെ ഓര്‍മ്മ കള്‍ ഇന്നും നമ്മിലുണ്ടാകും. മാതാപിതാക്കള്‍ കുട്ടികളുടെ ഉള്ളം അറിയുകയും സുവിശേഷപ്രചോദിതമായ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന സമയമാണ് ആ ധ്യാനാത്മക നിമിഷങ്ങള്‍. പിന്നീട്, വളര്‍ച്ചയുടെ വഴിയില്‍ പ്രാര്‍ത്ഥനയുടെ മറ്റ് അധ്യാപകരുമായി നാം കൂടിക്കാഴ്ച നടത്തുന്നു. ഇതെല്ലാം ഓര്‍മ്മിക്കുന്നത് നല്ലതാണ്.
ഒരോ ഇടവകയുടെയും ഓരോ ക്രൈസ്തവസമൂഹത്തിന്റെയും ജീവിതം ആരാധനാക്രമ നിമിഷങ്ങളാലും സമൂഹപ്രാര്‍ത്ഥനാവേളകളാലും മുദ്രിതമാണ്. കുട്ടിക്കാലത്ത് ലാളിത്യത്തോടെ നാം സ്വീകരിച്ച പ്രാര്‍ത്ഥന എന്ന സമ്മാനം, മഹത്തായതും അതിസമ്പന്നവുമായ പൈതൃകമാണെന്നും പ്രാര്‍ത്ഥനാനുഭവം അനുദിനം ആഴപ്പെടുത്തേണ്ടതാണെന്നും നാം തിരിച്ചറിയണം. പ്രതിസന്ധിയുടെ നിമിഷങ്ങളിലൂടെ പോലും നമ്മോടൊപ്പം പ്രാര്‍ത്ഥന വികാസം പ്രാപിക്കും – പാപ്പാ വ്യക്തമാക്കി.