കാര്‍ളോ അക്യൂറ്റിസിന്റെ നാമകരണനടപടികള്‍ പൂര്‍ത്തിയായി

റോം: ദിവ്യകാരുണ്യത്തിന്റെ അത്ഭുതശക്തിയെപറ്റി ലോകത്തോട് പ്രഘോഷിച്ച പതിനഞ്ചുകാരന്‍ കാര്‍ളോ അക്യൂറ്റിസിന്റെ രൂപത തലത്തിലുള്ള നാമകരണ നടപടികള്‍ പൂര്‍ത്തിയായി. കഴിഞ്ഞ മാസം കാര്‍ളോ അക്യൂറ്റിസിന്റെ നാമകരണനടപടികളുടെ രൂപതയിലെ പ്രവര്‍ത്തനങ്ങള്‍ എല്ലാം അവസാനിച്ചതായി കര്‍ദിനാള്‍ ആഞ്ചലോസ് കോള 24-ാം തീയതി അറിയിച്ചു. 2006-ല്‍ ലുക്കീമിയ ബാധിതനായാണ് കാര്‍ളോ അക്യൂറ്റിസ് എന്ന ഇറ്റാലിയന്‍ ബാലന്‍ ഇഹലോകവാസം വെടിഞ്ഞത്. ദിവ്യകാരുണ്യത്തിനു നല്‍കേണ്ട അതീവപ്രാധാന്യത്തെ പറ്റി ലോകത്തിന് മുന്നില്‍ പ്രഘോഷിച്ച് പതിനഞ്ചാം വയസില്‍ മരണമടഞ്ഞ ഈ കൊച്ചു ജീവിതത്തിന് ആരെയും അതിശയിപ്പിക്കുന്ന നിരവധി പ്രത്യേകതകള്‍ ഉണ്ടായിരുന്നു.

ദിവ്യകാരുണ്യത്തിന്റെ അതീവഭക്തനായിരുന്നു കാര്‍ളോ. വിശുദ്ധബലിയില്‍ അനുദിനം സംബന്ധിക്കുകയും പ്രാര്‍ത്ഥനകളില്‍ അസാമാന്യ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഏഴാം വയസ്സിലായിരുന്നു കാര്‍ളോയുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. കംപ്യൂട്ടര്‍ സയന്‍സില്‍ എഞ്ചിനിയറിംഗ് ബിരുദം നേടിയ വ്യക്തിയ്ക്ക് സമാനമായ അറിവായിരുന്നു കാര്‍ളോയ്ക്കുണ്ടായിരുന്നത്. എന്നാല്‍ ആ അറിവിനെ ദൈവനാമമഹത്വത്തിനായിട്ടാണ് കാര്‍ളോ ഉപയോഗിച്ചത്. സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ ഒരു വെര്‍ച്വല്‍ ലൈബ്രറി നിര്‍മ്മിക്കുവാനുള്ള ധീരമായ തീരുമാനം കാര്‍ളോ അക്യൂറ്റീസ് ഏറ്റെടുത്തത് 11-ാം വയസിലാണ്. ലോകത്തെ എല്ലാ ദിവ്യകാരുണ്യ അത്ഭുതങ്ങളേയും ഒരുമിച്ച് ചേര്‍ക്കുന്ന തരത്തിലുള്ളതായിരിക്കണം ആ ലൈബ്രറി എന്നായിരുന്നു കാര്‍ളോയുടെ സ്വപ്നം. ”നമ്മള്‍ എത്രതവണ ദിവ്യകാരുണ്യം സ്വീകരിക്കുന്നുവോ, അത്രയും അധികമായി നമ്മള്‍ ക്രിസ്തുവിന്റെ അസ്ഥിത്വത്തോട് ചേര്‍ക്കപ്പെടുകയാണ്. അത് ഭൂമിയില്‍ സ്വര്‍ഗം രുചിച്ചറിയുവാന്‍ സഹായിക്കും.”’ദിവ്യകാരുണ്യത്തോടുള്ള കാര്‍ളോയുടെ അടങ്ങാത്ത സ്‌നേഹവും ഭക്തിയും ഈ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. കാര്‍ളോ അക്യൂറ്റീസിന്റെ പദ്ധതിക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കുവാന്‍ മാതാപിതാക്കള്‍ തന്നെ മുന്‍കൈ എടുത്തു.

”എന്റെ മകനും സാധാരണ ഒരു കുട്ടിയേ പോലെ തന്നെയായിരുന്നു. സന്തോഷിക്കുകയും, കളിക്കുകയും എല്ലാം ചെയ്യുന്ന ഒരു സാധാരണ കുട്ടി. ‘യഥാര്‍ത്ഥ മനുഷ്യരായി തന്നെയാണ് എല്ലാ മനുഷ്യരും ജനിക്കുന്നത്. എന്നാല്‍ മരിക്കുമ്പോള്‍ അവര്‍ക്ക് ജനനത്തിലെ വിശുദ്ധി നഷ്ടമാകുന്നു. ജനനത്തില്‍ ലഭിക്കുന്ന അതേ വിശുദ്ധിയോടെ എനിക്ക് മരിക്കണം. അതിന് ക്രിസ്തുവിന്റെ സഹായം കൂടിയേ തീരൂ.’ പലപ്പോഴും അവന്‍ പറഞ്ഞിരുന്ന വാക്കുകളാണിത്. വിശുദ്ധിയോടെ ജീവിക്കണമെന്ന് അവന്‍ താല്‍പര്യപ്പെട്ടിരുന്നു. ക്രിസ്തുവിന്റെ സാന്നിദ്ധ്യമാണ് അവന്‍ എല്ലായ്‌പ്പോഴും വേണമെന്ന് ആഗ്രഹിച്ചിരുന്നത്.” കാര്‍ളോ അക്യൂറ്റിസിന്റെ മാതാവ് തന്റെ പുത്രന്റെ വിശ്വാസ കാഴ്ചപ്പാടുകളെക്കുറിച്ച് പറയുന്നു.

സഭയുടെ അംഗീകാരം ലഭിച്ച, വിവിധ രാജ്യങ്ങളില്‍ സംഭവിച്ച 136 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ വിവരങ്ങള്‍ കാര്‍ളോയുടെ വെര്‍ച്വല്‍ ലൈബ്രറിക്കായി മാതാപിതാക്കള്‍ ശേഖരിച്ചു നല്‍കി. നൂതനരീതിയില്‍ ഏവരെയും ആകര്‍ഷിക്കുന്ന ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ഈ ലൈബ്രറി തയ്യാറാക്കാന്‍ രണ്ടു വര്‍ഷം സമയമെടുത്തു. ഈ ലൈബ്രറിയുടെ പ്രദര്‍ശനം അഞ്ചു ഭൂഖണ്ഡങ്ങളില്‍ നടത്തി. ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ കാര്‍ളോയുടെ ഈ വിര്‍ച്വല്‍ ലൈബ്രറി കാരണമായി. ദിവ്യകാരുണ്യഭക്തിയും സാങ്കേതിക മികവും ഒരുപോലെ പ്രകടിപ്പിക്കുന്ന ലൈബ്രറി അമേരിക്കയിലെ 100-ല്‍ അധികം സര്‍വകലാശാലകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. യേശുക്രിസ്തുവുമായി അടുത്ത് ജീവിക്കുക എന്നതായിരുന്നു തന്റെ ജീവിതത്തിന്റെ ഏക ലക്ഷ്യം എന്ന് കാര്‍ളോ അക്യൂറ്റീസ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.

കാര്‍ളോ അക്യുറ്റീസ് വാഴ്ത്തപ്പെട്ടവരുടെ പട്ടികയിലേക്ക് എത്താന്‍ ഇനി കുറച്ച് നടപടികള്‍ മാത്രം. നാമകരണനടപടികളുടെ അടുത്തഘട്ടം രൂപതയില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ റോമിലേക്ക് അയച്ചു നല്‍കുക എന്നതാണ്. വത്തിക്കാന്‍ സമിതി ഇത് സൂക്ഷ്മമായി പഠിക്കും. കാര്‍ളോ അക്യൂറ്റിസിന്റെ ജീവിതം തിരുസഭയുടെ നടപടിപ്രകാരവും ക്രിസ്തുവിന് യോജിച്ചവണ്ണവുമാണെന്ന് സമിതി അറിയിക്കുന്ന പക്ഷം മാര്‍പാപ്പ, അക്യൂറ്റീസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.