വൈദികരുടെ മൂന്നു ജീവിത ദൗത്യങ്ങള്‍

വൈദികരുടെ മൂന്നുതരം ജീവിതദൗത്യത്തെക്കുറിച്ച് ഫ്രാന്‍സീസ് പാപ്പാ ശനിയാഴ്ച വൈദിക വിദ്യാര്‍ത്ഥികളെ ഉത്‌ബോധിപ്പിച്ചു. ആരെയും ഒഴിവാക്കാതെ എല്ലാവരെയും സ്വീകരിക്കുക, ദൈവവുമായും മറ്റുള്ളവരുമായും നല്ല ബന്ധം സ്ഥാപിക്കുക, അവനവനോടുതന്നെയുള്ള ആരാധനയില്‍ നിന്നും മാറുക- ഇവയാണ് വൈദികര്‍ പുലര്‍ത്തേണ്ട മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങളെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

വൈദികാര്‍ത്ഥികളും വൈദികപരിശീലകരുമുള്‍പ്പടെയുള്ള 300 ലേറെപ്പേരുടെ സമൂഹത്തെ വത്തിക്കാനില്‍ സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

സെമിനാരിക്കാര്‍ക്ക് ഈ അവബോധമുണ്ടെങ്കില്‍ അവര്‍ക്ക് സെമിനാരിജീവിതത്തില്‍ നല്ലവണ്ണം മുന്നേറാന്‍ കഴിയുമെന്നു പറഞ്ഞ പാപ്പാ ആത്മാരാധനയെന്ന ഏറ്റം വലിയ അപകടത്തില്‍ വീഴാതെ അവര്‍ സൂക്ഷിക്കേണ്ടതിന്‍റെ  ആവശ്യകത ചൂണ്ടിക്കാട്ടി.

അവനവനില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ഒരുവന് ക്രിസ്തുവിനെ നോക്കാന്‍ കഴിയില്ലെന്നും സ്വയരക്ഷയ്ക്കായി അവന്‍ ശ്രമിക്കുമ്പോള്‍ സഭയുടെ സൗന്ദര്യം ആസ്വദിക്കാനാകില്ലെന്നും സ്വന്തമായതൊക്കെ നഷ്ടപ്പെടുമെന്ന ഭീതിയുള്ളവന് ദൈവരാജ്യം പടുത്തുയര്‍ത്തുന്നതിനായി യത്നിക്കാനാകില്ലയെന്നും പാപ്പാ പറഞ്ഞു.

എന്തിലെങ്കിലും അംഗമായിരിക്കുക, എന്തിന്‍റെയെങ്കിലും ഭാഗമായിരിക്കുക എന്നാല്‍ അതുമായുള്ള ബന്ധത്തിലാകുക എന്നാണ്. ആകയാല്‍ വൈദികാര്‍ത്ഥികള്‍ ക്രിസ്തുവുമായും, പൗരോഹിത്യ ശുശ്രൂഷയും വിശ്വാസവും ആരുമായി പങ്കുവയ്ക്കുന്നുവോ ആ സഹോദരങ്ങളുമായും, ജീവിതത്തില്‍ ആരൊക്കയുമായി കണ്ടുമുട്ടുന്നുവോ അവരുമായുമുള്ള നല്ല ബന്ധത്തിന്‍റെ  മനുഷ്യരാകണം. സെമിനാരിയിലാണ് ഈ ബന്ധം നല്ല രീതിയില്‍  ആരംഭിക്കുന്നതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.