പരിശുദ്ധാത്മാവിനോടുള്ള നൊവേന – ഒന്നാം ദിവസം   

പരിശുദ്ധാരൂപിയെ കൈക്കൊള്ളുവാന്‍ ഒരുങ്ങേണ്ട വിധം

‘അവളെ ഞാന്‍ ഏകാന്തതയിലേയ്ക്ക് നയിച്ച് അവളുടെ ഹൃദയത്തോട് സംസാരിക്കും’ (ഹോസിയ 21:4).

‘പരിശുദ്ധാരൂപിയെ കൈക്കൊള്ളുന്നതുവരെ നിങ്ങള്‍ ഓര്‍ശ്ലേമില്‍
താമസിക്കുവിന്‍ എന്ന് നമ്മുടെ കര്‍ത്താവ് ശ്ലീഹന്മാരോട്
കല്‍പിച്ചതിന്‍ പ്രകാരം ഭക്തിയുള്ള ആത്മാക്കളും കര്‍ത്താവിന്റെ ഉയിർപ്പു തിരുനാള്‍ മുതല്‍ പന്തക്കുസ്താ വരെയുള്ള ദിവസങ്ങള്‍ ധ്യാനത്തിലും ജ്ഞാന ഏകാന്തത്തിലും കഴിച്ചുവരാറുണ്ട്. എന്നാല്‍, പരിശുദ്ധാരൂപിയെ കൈക്കൊള്ളുന്നതിനും, തന്നെ നമ്മില്‍ സൂക്ഷിച്ചുവച്ചുകൊണ്ട് നടക്കുന്നതിനും ഏകാന്തതയും നിശബ്ദതയും അത്യാവശ്യമാകുന്നു.’

ജപം

സൃഷ്ടാവായ പരിശുദ്ധാത്മാവേ, എഴുന്നള്ളി വരിക, ഞങ്ങളുടെ ബോധങ്ങളെ
സന്ദര്‍ശിക്കുക. അങ്ങുന്ന് സൃഷ്ടിച്ച ഹൃദയങ്ങളെ അങ്ങേ ഉന്നതമായ
വരപ്രസാദത്താല്‍ പൂരിതരാക്കുക.

അങ്ങുന്ന് ആശ്വാസപ്രദനും ഉന്നതനായ ദൈവത്തിന്റെ ദാനവും ജീവനുള്ള ഉറവയും
അഗ്നിയും സ്‌നേഹവും ആത്മികാഭിഷേകവുമാകുന്നു.

അങ്ങ് ഏഴുവിധ ദാനങ്ങളോടു കൂടിയവനും പിതാവിന്റെ വലതുകൈയ്യുടെ
വിരലുമാകുന്നു. അങ്ങുന്ന് പിതാവിന്റെ ശരിയായ വാഗ്ദാനവും നാവിന് പ്രസാദവരം
നല്‍കുന്നവനുമാകുന്നു.

ഇന്ദ്രിയങ്ങള്‍ക്ക് ജ്ഞാനപ്രകാശം കൊടുത്ത് ഹൃദയങ്ങളില്‍ സ്‌നേഹം ചിന്തി
ഞങ്ങളുടെ ശരീരബലഹീനതയെ നിത്യശക്തിയാല്‍ ബലപ്പെടുത്തേണമെ.

ശത്രുവിനെ ദൂരെയകറ്റി സമാധാനം നല്‍കി ഞങ്ങള്‍ക്ക് വഴികാട്ടിയായിരുന്ന്
സകല തിന്മയില്‍ നിന്നും ഞങ്ങള്‍ ഒഴിവാന്‍ കൃപ ചെയ്യേണമെ.

അങ്ങുന്ന് വഴിയായി പിതാവിനെയും പുത്രനെയും, ഇവരിരുവരുടെയും അരൂപിയായ
അങ്ങയെയും അറിഞ്ഞ് എല്ലായ്‌പ്പോഴും വിശ്വസിക്കുന്നതിന് കൃപ ചെയ്യേണമെ.

ബാവായ്ക്കും മരിച്ചവരില്‍ നിന്നുയിര്‍ത്ത പുത്രനും ആശ്വാസപ്രദനാകുന്ന
പരിശുദ്ധാത്മാവിനും എന്നേയ്ക്കും സ്തുതിയുണ്ടായിരിക്കട്ടെ. ആമ്മേന്‍.

നേതാവ്: സര്‍വ്വേശ്വരാ, നിന്റെ അരൂപിയെ നീ അയയ്ക്ക. അപ്പോള്‍ സകലവും
സൃഷ്ടിക്കപ്പെടും.

സമൂ: അപ്പോള്‍ ഭൂമിയുടെ മുഖത്തെ നീ പുതുതാക്കും.

പ്രാര്‍ത്ഥിക്കാം

പരിശുദ്ധാത്മാവിന്റെ വെളിവാല്‍ വിശ്വാസികളുടെ ഹൃദയങ്ങളെ പഠിപ്പിച്ച
സര്‍വ്വേശ്വരാ! ഈ അരൂപിയുടെ സഹായത്താല്‍ ചൊവ്വുള്ളവയെ ഞങ്ങള്‍
ഗ്രഹിപ്പാനും അങ്ങേ ആശ്വാസത്താല്‍ ഏപ്പോഴും ആനന്ദിപ്പാനും കൃപ
ചെയ്യേണമേയെന്ന് ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച്
നിന്നോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.

1 സ്വർ . 1 ന. 7 ത്രി.