ചിട്ടി, ഫിക്സഡ് ഡിപ്പോസിറ്റ്, ഷെയര്‍ മാര്‍ക്കറ്റ് തുടങ്ങി പല വിധത്തിലും നമുക്ക് വേണ്ടിയും മക്കള്‍ക്കുവേണ്ടിയും നിക്ഷേപം നടത്തുന്നവരുണ്ട്. നാളെ സുഖമായി ജീവിക്കുന്നതിനായി ഇന്ന് കൈയ്യില്‍ വരുന്ന ഓരോ ചില്ലിത്തുട്ടും കൂട്ടിക്കൂട്ടിവച്ച് ഭാവി സുരക്ഷിതമാക്കാന്‍ നോക്കുന്നവരുണ്ട്. സെന്‍ കഥകളിലൊന്നില്‍ സന്ന്യാസിക്ക് എന്ത് സമ്മാനം വേണമെന്ന് എത്ര ചോദിച്ചിട്ടും അദ്ദേഹം രാജാവിനോട് ഒന്നും വേണ്ട എന്നാണ് പറഞ്ഞത്. രാജാവിന്‍റെ നിര്‍ബന്ധം സഹിക്കാതെ വന്നപ്പോള്‍ സന്ന്യാസി തന്‍റെ കീറിയ വസ്ത്രത്തില്‍ കുത്തി വച്ചിരുന്ന ഒരു മൊട്ടുസൂചി ഊരി രാജാവിനു നല്കിയിട്ടു പറഞ്ഞു: ”മരിക്കുമ്പോള്‍ അങ്ങ് ഈ മൊട്ടുസുചി എനിക്കു സ്വര്‍ഗ്ഗത്തില്‍ കൊണ്ടെത്തിച്ചു തരണം.” ഈ ലോകത്തിലെ ഏറ്റവും നിസ്സാരമായത് പോലും മരിക്കുമ്പോള്‍ കൊണ്ടുപോകാനാവില്ലെന്നു മനസ്സിലായി. നമുക്കോ ? സ്വര്‍ഗ്ഗത്തില്‍ ചിതലോ പുഴുവോ നശിപ്പിച്ചുകളയാത്ത നിക്ഷേപം സമ്പാദിക്കേണ്ടതെങ്ങനെയെന്ന് സുഭാഷിതങ്ങൾ 19:17-ൽ ഇപ്രകാരം പറയുന്നു: ”ദരിദ്രരോടു ദയ കാണിക്കുന്നവൻ കർത്താവിനാണ് കടം കൊടുക്കുന്നത്. അവിടുന്നു ആ കടം വീട്ടും.”